
കൊച്ചി: പാലാരിവട്ടം വെണ്ണലയിലെ ഓസ്ട്രേലിയൻ ഇമിഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനത്തിലെ മോഷണക്കേസ് പ്രതി കണ്ണൂരിൽ മറ്റൊരു മോഷണ ശ്രമത്തിനിടെ പിടിയിലായി. മഹാരാഷ്ട്രയിൽ 30 മോഷണക്കേസുകളിൽ പ്രതിയായ ഔറംഗാബാദ് സ്വദേശി സിക്കന്ദർ ഷെയ്ക്കിനെയാണ് (59) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 8ന് രാത്രി 7നാണ് ആറ് നിലകളുള്ള ജിയോ സെന്റർ കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ഐവിസ് ഓസ്ട്രേലിയ കൺസൾട്ടൻസി സ്ഥാപനം കുത്തിത്തുറന്ന് 55,000 രൂപ കവർന്നത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ചില്ല് വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് ഓഫീസ് മുറിയിലെ രണ്ട് ഡ്രോയറുകൾ കുത്തിത്തുറന്നായിരുന്നു കവർച്ച. വാതിലിന്റെ ചില്ലുപാളി പൊട്ടി സമീപത്തെ സ്റ്റെയർകെയ്സിൽ ചിതറിക്കിടക്കുന്നത് കണ്ട നാലാംനിലയിലെ ജിമ്മിൽനിന്ന് വന്നവരാണ് വിവരം ജീവനക്കാരെ അറിയിച്ചത്. കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളിലും പ്രതി മോഷണ ശ്രമം നടത്തിയിരുന്നു.
അതിവേഗം മോഷണം നടത്തി സ്ഥലം വിടുന്നതാണ് ഇയാളുടെ രീതി. സംഭവദിവസം വൈകിട്ട് 6.45ന് കൺസൾട്ടൻസി ജീവനക്കാർ ഓഫീസ് പൂട്ടിപ്പോയി 10 മിനിറ്റിനകമായിരുന്നു കവർച്ച. തനിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. മാരകായുധങ്ങൾ ഉപയോഗിക്കില്ല. കവർച്ച നടത്തുന്ന സ്ഥലത്ത് നിന്ന് അടുത്ത ദിവസം തന്നെ കടക്കും.
സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയുള്ള അന്വേഷണത്തിൽ മുംബയ് പൊലീസ് ഇയാളെക്കുറിച്ച് വിവരങ്ങൾ കൊച്ചി പൊലീസിന് കൈമാറിയിരുന്നു. പ്രതിയെ കണ്ണൂർ ക്രൈംസ്ക്വാഡിന്റെ സഹായത്തോടെയാണ് പിടികൂടിയത്. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ജി. സുരേഷ് , പാലാരിവട്ടം എസ്.എച്ച്.ഒ എ. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ഒ.എസ്. ഹരിശങ്കർ, എ.എസ്.ഐ അബിൻ ഗംഗ എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |