
വാരാണസി: ഗംഗാ നദിയിൽ ബോട്ട് യാത്രക്കിടെ ഇറച്ചി പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്ത അഞ്ചുപേർ അറസ്റ്റിൽ. ബോട്ട് യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ബോട്ട് പൊലീസ് പിടിച്ചെടുത്തു. ദീപക് കുമാർ, അജയ് സാഹ്നി, അരുൺ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുൽ സാഹ്നി എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും 25നും 32നുമിടയിൽ പ്രായമുള്ളവരാണ്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്നും വിമർശനമുയർന്നു.
പുണ്യമാസമായ സാവാന്‍ ആരംഭിക്കുന്നതിന് മുമ്പ് നഗരപരിധിക്ക് പുറത്തുള്ള എല്ലാ മാംസം- മത്സ്യം-കോഴിക്കടകൾ മാറ്റിസ്ഥാപിക്കാന്‍ രണ്ടാഴ്ച മുമ്പ് വാരണാസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (വിഎംസി) തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
നഗരത്തിനുള്ളിൽ ഏകദേശം 350 മുതൽ 400 ഇത്തരം കടകൾ പ്രവർത്തിക്കുന്നുണ്ടെന്നും സാവാൻ ആരംഭിക്കുന്നതിന് മുമ്പ് ഇവയെല്ലാം പ്രാന്തപ്രദേശങ്ങളിലെ നിയുക്ത സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും വിഎംസി പബ്ലിക് റിലേഷൻസ് ഓഫീസർ സന്ദീപ് ശ്രീവാസ്തവ പറഞ്ഞു. രാംനഗർ, സുജാബാദ്, ഗണേശ്‌പൂർ, അവലേഷ്‌പൂർ, ശിവ്പൂർ എന്നീ അഞ്ച് സ്ഥലങ്ങളിലേക്കാണ് കടകൾ മാറ്റി സ്ഥാപിക്കുന്നത്. നീക്കത്തിൽ പ്രദേശവാസികൾക്കിടയിൽ പിന്തുണയും വിമർശനവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |