SignIn
Kerala Kaumudi Online
Friday, 26 June 2026 2.14 AM IST

അമ്മ സ്വാതന്ത്ര്യം തന്നില്ല; വെറുപ്പ് നിറച്ചെന്ന് മാതാപിതാക്കളെയും സഹോദരിയെയും കൊന്ന യുവതിയുടെ മൊഴി

READ ENGLISH VERSION
shweta

ബംഗളൂരു: ലിവ്-ഇൻ പങ്കാളിയോടൊപ്പം ചേർന്ന് മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ യുവതിയു‌ടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്‌മി (48), മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂത്ത മകൾ സോഫ്‌ട്‌വെയർ എഞ്ചിനീയറായ ശ്വേതയും (25) ലിവ്‌-ഇൻ പങ്കാളിയായ കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ശ്വേതയെ പുതുച്ചേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ സ്വാതന്ത്ര്യം ലഭിക്കാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ മൊഴി.

'അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിട്ടില്ല. ഹൈസ്‌കൂൾ കാലം മുതൽ എഞ്ചിനീയറിംഗ് ബിരുദം നേടുന്നതുവരെ ഒരു തടവുകാരിയെപ്പോലെയാണ് ജീവിച്ചത്. എന്റെ കൂട്ടുകാരും സഹപാഠികളും എന്നെ കളിയാക്കുകയും അവസ്ഥ കണ്ട് സഹതപിക്കുകയും ചെയ്യുമായിരുന്നു. മാതാപിതാക്കളും സഹോദരിയുമുണ്ടായിട്ടും അനാഥയെപ്പോലെയാണ് ജീവിച്ചത്. അമ്മയുടെ കർശന മനോഭാവമാണ് മനസിൽ വെറുപ്പ് നിറയാൻ കാരണമായത്'- എന്നാണ് ശ്വേത പൊലീസിന് മൊഴി നൽകിയത്. മൂന്നുപേർക്കുംനേരെ കത്തിവീശിയത് താനാണെന്നും ശ്വേത പൊലീസിനോട് വെളിപ്പെടുത്തി. അതേസമയം, സംഭവത്തിലെ മറ്റൊരു പ്രതിയായ കെന്നത്ത് ഇപ്പോഴും ഒളിവിലാണ്.

കെആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സീഗെഹള്ളിയിലെ ധമാനിക് ലേഔട്ടിലുള്ള സായ് ഗ്രീൻ അപ്പാർട്ട്മെന്റിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞദിവസം ശ്വേതയും കെന്നത്തും വീട്ടിൽ എത്തിയിരുന്നു. ഈ സമയം വീട്ടിൽ തനിച്ചായിരുന്ന മുത്തുലക്ഷ്‌മിയുമായി ഇരുവരും തർക്കത്തിലേർപ്പെട്ടു. ഇതിനിടയിൽ ശ്വേതയും കെന്നത്തും ചേർന്ന് മുത്തുലക്ഷ‌്മിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സോമസുന്ദറും സുപ്രിയയും മടങ്ങിയെത്തുന്നതിനുമുൻപ് പ്രതികൾ രക്തക്കറ കഴുകിക്കളഞ്ഞു. തുടർന്ന് വീട്ടിൽ തിരികെയെത്തിയ അവരെയും സമാനമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു.

ശ്വേതയ്‌ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ടായിരുന്നു. വർദ്ധിച്ചുവരുന്ന കടബാദ്ധ്യതകളെക്കുറിച്ച് മാതാപിതാക്കൾ ഇടയ്‌ക്കിടെ ചോദ്യം ചെയ്യുന്നത് കുടുംബത്തിൽ സംഘർഷങ്ങൾക്ക് കാരണമായിരുന്നതായും വിവരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SHWETA, TECHIE MURDER CASE, BENGALURU MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY