
തിരുവനന്തപുരം: സഹകരണ മേഖലയിൽ വായ്പാ കുടിശ്ശികക്കാർക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ 'ആശ്വാസ് 2026' ന്റെ കാലാവധി ഒരു മാസം കൂടി നീട്ടി. കാലാവധി സെപ്തംബർ 30 വരെ നീട്ടിയാണ് സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചത്. മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്താണ് സഹകരണവകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾക്ക് ഇളവ് നൽകി തിരിച്ചടവ് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിഷ്‌ക്രിയ ആസ്തി കുറയ്ക്കുക എന്നതും ലക്ഷ്യമാണ്. മഴക്കെടുതി, ഓണാവധി തുടങ്ങിയ കാരണങ്ങളാൽ സഹകാരികൾക്ക് പദ്ധതിയുടെ ആനുകൂല്യം പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും സമയം നീട്ടിനൽകണമെന്നും വ്യാപകമായി ആവശ്യം ഉയർന്നു. ഇതോടെയാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ച് സഹകരണ മന്ത്രി എം. ലിജുവിന്റെ നിർദ്ദേശ പ്രകാരം സഹകരണസംഘം രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചത്. പദ്ധതിയുടെ പ്രയോജനം പരമാവധി സഹകാരികൾക്കും ലഭിക്കാനാവശ്യമായ നടപടി അസിസ്റ്റന്റ് രജിസ്ട്രാർ/ ജോയിന്റ് രജിസ്ട്രാർ(ജനറൽ)മാർ ഉറപ്പുവരുത്തണമെന്ന നിർദ്ദേശവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |