
നിർദ്ദേശം റഗുലേറ്ററി കമ്മിഷന്റെ താരിഫ് പരിഷ്‌കരണ കരട് ചട്ടത്തിൽ
തിരുവനനന്തപുരം: പകൽ വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ നിരക്കും രാത്രി പീക്ക് സമയത്ത് കൂടുതൽ നിരക്കും ബാധകമാകുന്ന ടി.ഒ.ഡി (ടൈം ഓഫ് ഡേ) ബില്ലിംഗ് സംവിധാനം വ്യാപകമാക്കാൻ നിർദ്ദേശം. സംസ്ഥാനത്തെ പകുതിയിലധികം ഉപഭോക്താക്കൾക്ക് ടി.ഒ.ഡി മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിഭാഗങ്ങളിൽപ്പെട്ട ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തണമെന്ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ 'മൾട്ടി ഇയർ താരിഫ് കരട് ചട്ടം' നിർദ്ദേശിക്കുന്നു.
നിലവിൽ ഹൈടെൻഷൻ,എക്‌സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾ,20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ ഉപഭോക്താക്കൾ,പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കൾ എന്നിവർക്കാണ് ടി.ഒ.ഡി ബില്ലിംഗ്. ടി.ഒ.ഡി അടക്കമുള്ള പരിഷ്‌കാരങ്ങൾ പരിഗണിച്ചു വേണം നവംബർ 30നകം അടുത്ത 5 വർഷത്തേക്കുള്ള വരവ് ചെലവ് കണക്കും താരിഫ് പ്രൊപ്പോസലും കെ.എസ്.ഇ.ബി നൽകേണ്ടത്. പകൽ സോളാറടക്കം വില കുറഞ്ഞ വൈദ്യുതി ലഭ്യമായിട്ടും ഇതിന്റെ അനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നില്ല. കൂടുതൽ വൈദ്യുതി ആവശ്യമായ മോട്ടോർ പമ്പ്, വാഷിംഗ് മെഷീൻ, അയൺ ബോക്‌സ് ഉപയോഗം, ഇ വി ചാർജിംഗ് എന്നിവ പകലാക്കിയാൽ ബില്ലിൽ കുറവ് വരും.
ടി.ഒ.ഡി
ബില്ലിംഗ്
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നോർമൽ സോൺ, വൈകിട്ട് 6 മുതൽ രാത്രി 10 വരെ പീക്ക് ടൈം സോൺ, 10 മുതൽ രാവിലെ 6.00 വരെ ഓഫ് പീക്ക് സോൺ എന്നിങ്ങനെ മൂന്ന് ടൈം സോണുകളിലാണ് ടി.ഒ.ഡി ബില്ലിംഗ്.പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നോർമൽ സോണിൽ താരിഫ് നിരക്കിനെക്കാൾ 10% കുറവും, പീക്ക് ടൈം സോണിൽ 25% കൂടുതലും , ഓഫ് പീക്ക് സോണിൽ താരിഫ് നിരക്കിലുമാണ് ബിൽ ചെയ്യുന്നത്.20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് നോർമൽ സോണിൽ സാധാരണ നിരക്കിനേക്കാൾ 10% കുറവും, പീക്ക് ടൈം സോണിൽ 50% അധികവും, ഓഫ് പീക്ക് സോണിൽ താരിഫ് നിരക്കിലും ബിൽ ചെയ്യുന്നു. എൽ.ടി , എച്ച്.ടി., ഇ.എച്ച്.ടി ഉപഭോക്താക്കൾക്ക് നോർമൽ സോണിൽ സാധാരണ നിരക്കും, പീക്ക് ടൈം സോണിൽ 50% അധികവും, ഓഫ് പീക്ക് സോണിൽ 25% കുറവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |