കൊല്ലം: ജില്ലയിൽ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ സജീവമാകുന്ന പ്രധാന കേന്ദ്രങ്ങൾ (ഹോട്ട്‌സ്‌പോട്ടുകൾ) കണ്ടെത്തി എക്സൈസ്. കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ഇത് സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം എക്‌സൈസിന് റിപ്പോർട്ട് നൽകിയത്. 27 സ്ഥിരം കുറ്റവാളികൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലാണ്.
കൊല്ലം ബീച്ച്, കുണ്ടറ പടപ്പക്കര, പട്ടാഴി പൂക്കുന്നിമല, പോളച്ചിറ ഭാഗങ്ങൾ, അഴീക്കൽ, വെള്ളാനതുരുത്ത് ബീച്ച്, മൺറോത്തുരുത്ത് തുടങ്ങിയ പ്രധാന ടൂറിസം-തീരദേശ മേഖലകൾ ലഹരി സംഘങ്ങളുടെ താവളങ്ങളാണെന്ന് കണ്ടെത്തി. ലഹരി കൈമാറ്റം നടക്കാൻ സാദ്ധ്യതയുള്ള കൊല്ലം, പരവൂർ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പുനലൂർ ഉൾപ്പെടെ അഞ്ച് പ്രധാന റെയിൽവേ സ്റ്റേഷനുകളും ബാക്കി 18 സ്റ്റേഷനുകളും എക്സൈസിന്റെ നിരീക്ഷണത്തിലാണ്. കൂടാതെ 13 ലോഡ്ജുകൾ, 15ഓളം പ്രധാന റോഡുകൾ, 32 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ എന്നിവടങ്ങളിലും പരിശോധന ശക്തമാക്കി. കളിസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പന തടയാൻ 4 ടർഫുകൾ ഉൾപ്പെടെ 15 കളിസ്ഥലങ്ങളിലും കള്ള് ഷാപ്പുകളും ചില ഫാർമസികളും എക്സൈസ് പിന്തുടരുന്നുണ്ട്.
കഞ്ചാവ് ചെടികൾക്ക് പിന്നിൽ
റോഡരികിലും വിജനമായ പൊതുസ്ഥലങ്ങളിലും കഞ്ചാവ് ചെടികൾ വളരുന്നതിന് പിന്നിൽ അന്യസംസ്ഥാന തൊഴിലാളികളെന്ന് സംശയമുണ്ട്. ലഹരി ഉപയോഗ ശേഷം കഞ്ചാവ് വിത്തുകൾ അടങ്ങിയ പൊതികൾ വലിച്ചെറിയുന്നു. ഇവ അനുകൂല സാഹചര്യത്തിൽ മുളയ്ക്കും. മഴ തുടങ്ങിയതിന് പിന്നാലെ നിരവധി ചെടികളാണ് എക്സൈസ് കണ്ടെത്തിയത്. വിത്തിട്ടവരെ കണ്ടെത്തുക പ്രയാസകരമായതിനാൽ കേസെടുക്കും.
കൗതുകമായാലും 10 വർഷം അകത്ത്!
കൗതുകത്തിനായി വീട്ടുപറമ്പിലോ ചട്ടികളിലോ കഞ്ചാവ് വളർത്തിയാൽ10 വർഷം കഠിനതടവും പിഴയും
ജാമ്യമില്ലാ വകുപ്പായതിനാൽ കോടതി കയറണം
ജില്ലയിൽ ഇങ്ങനെ പിടിയിലായ പലരും ഗൗരവം അറിഞ്ഞില്ലെന്ന് എക്സൈസ്
കഞ്ചാവ് ചെടി വളർത്തുന്നതും നിയമപ്രകാരം 'കൃഷി' എന്ന ഗണത്തിലുള്ളത്
പ്രധാന ഹോട്ട് സ്‌പോട്ടുകൾ
കൊല്ലം യൂണിറ്റ്: 8
കരുനാഗപ്പള്ളി യൂണിറ്റ്: 3
അഞ്ചൽ യൂണിറ്റ്: 3
പത്തനാപുരം യൂണിറ്റ്: 3
ചാത്തന്നൂർ യൂണിറ്റ്: 4
ചടയമംഗലം യൂണിറ്റ്: 2
എഴുകോൺ യൂണിറ്റ്: 2
ശാസ്താംകോട്ട യൂണിറ്റ്: 1
കൊട്ടാരക്കര യൂണിറ്റ്: 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |