കയ്പമംഗലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കാളമുറി പടിഞ്ഞാറ് പഴൂപ്പറമ്പിൽ വീട്ടിൽ അർജുൻ തമ്പിയെ(29) ആണ് കയ്പമംഗലം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ടോടെ കാളമുറിയിലുള്ള ഇയാളുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. വീട്ടുപറമ്പിൽ നിറുത്തിയിട്ടിരുന്ന ഫോർച്ച്യൂണർ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പിടിയിലായ അർജുൻ തമ്പി കുപ്രസിദ്ധ ഗുണ്ടയാണെന്ന് പൊലീസ് പറഞ്ഞു. കയ്പമംഗലം, അന്തിക്കാട്, മതിലകം സ്റ്റേഷനുകളിലായി നാല് വധശ്രമം, ഒരു മോഷണം, ഒരു കവർച്ച, അഞ്ച് അടിപിടിക്കേസുകൾ ഉൾപ്പെടെ പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കയ്പമംഗലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |