കൊച്ചി: വിദേശനാണയ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച പ്രത്യേക നിക്ഷേപ പദ്ധതിയിൽ പ്രവാസി നിക്ഷേപകരുടെ വമ്പൻ പങ്കാളിത്തം. ഫോറിൻ കറൻസി നോൺ റസിഡന്റ്(ബാങ്ക്) അഥവ എഫ്.സി.എൻ.ആർ(ബി)) പദ്ധതിയിലൂടെ ഇതുവരെ ബാങ്കുകൾ 7,284 കോടി ഡോളർ സമാഹരിച്ചെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശത്ത് നിന്ന് ധനകാര്യ വിപണിയിലെത്തിയ മൊത്തം തുകയിൽ 90 ശതമാനവും എഫ്.സി.എൻ.ആർ(ബി) വഴിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഓവർസീസ് ഫോറിൻ കറൻസി ബോണ്ടുകളും(ഒ.എഫ്.സി.ബി), എക്‌സ്‌റ്റേണൽ കൊമേഴ്സ്യൽ ബോറോയിംഗുമാണ്(ഇ.സി.ബി) മറ്റ് പ്രധാന വിദേശനാണയ സമാഹരണ മാർഗങ്ങൾ.
ജൂൺ എട്ടിനാണ് പ്രത്യേക പദ്ധതി ആരംഭിച്ചത്. ഇതോടെ ജൂലായ്ക്ക് ശേഷമുള്ള കാലയളവിൽ രാജ്യത്തെ വിദേശ നാണയ ശേഖരം 5,000 കോടി ഡോളർ വർദ്ധിച്ച് 71,680 കോടി ഡോളറിലെത്തി.
പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനാൽ പ്രത്യേക നിക്ഷേപ സ്കീം ആഗസ്‌റ്റ് 31ന് അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
എഫ്.സി.എൻ.ആർ (ബി)
പ്രവാസി ഇന്ത്യയ്ക്കാർ(എൻ.ആർ.ഐ), പേഴ്‌സൺസ് ഒഫ് ഇന്ത്യൻ ഒറിജിൻ(പിഐ.ഒ), ഓർസീസ് സിറ്റിസൺസ് ഒഫ് ഇന്ത്യ എന്നിവർക്ക് വിദേശനാണയത്തിൽ തന്നെ സ്ഥിരനിക്ഷേപം നടത്താനുള്ള സംവിധാനമാണിത്. യു.എസ് ഡോളർ, യൂറോ, കനേഡിയൻ ഡോളർ തുടങ്ങിയ കറൻസികളിൽ നിക്ഷേപിക്കാം.
പ്രത്യേകതകൾ
മുതലിനും പലിശയ്ക്കും പൂർണമായ നികുതി ഇളവ്
നിക്ഷേപിക്കുന്ന നാണയത്തിൽ ഫണ്ട് സൂക്ഷിക്കാം
രൂപയുടെ മൂല്യത്തകർച്ച റിസ്‌ക് കുറയ്ക്കാം
മുതലും പലിശയും തിരിച്ചുകൊണ്ടുപോകാം
കാലാവധി
ഒന്നു മുതൽ അഞ്ച് വർഷം വരെ
മികച്ച വരുമാനം
റിസർവ് ബാങ്ക് നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ പരിഗണിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് അടക്കമുള്ള ബാങ്കുകൾ മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയിലുള്ള യു.എസ് ഡോളറിലുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനം വരെ പലിശ നൽകും.
ലോക്ക് ഇൻ കാലാവധി
ഒരു വർഷം
രൂപയ്ക്ക് സ്ഥിരത
പ്രവാസി പ്രത്യേക നിക്ഷേപ പദ്ധതി വിജയമായതോടെ കഴിഞ്ഞ മാസങ്ങളിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം സ്ഥിരതയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |