കോഴിക്കോട്: പാളയത്തെ യുവാവിന്റെ കൊലപാതകത്തിൽ കൂടുതൽ പ്രതികരണവുമായി കുടുംബം രംഗത്ത്. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവാണ് (38) കൊല്ലപ്പെട്ടത്. കേസിൽ കഴിഞ്ഞദിവസം ബിജുവിന്റെ ബന്ധുവായ പ്രതി ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് മാനസികരോഗമില്ലെന്നും എംഡിഎംഎ കിട്ടാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ബിജുവിന്റെ സഹോദരി ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞു.
'അവനെ ഭ്രാന്തനാക്കി തള്ളരുത്. അവൻ എംഡിഎംഎ കിട്ടാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയത്. എന്റെ ഏട്ടന്റെ ഫോൺ കട്ടിലിൽ ഒളിപ്പിക്കാൻ അവന് മാനസികരോഗം ഉണ്ടായിട്ടില്ലല്ലോ. അവൻ ധരിച്ച വസ്ത്രം കത്തിക്കാനും അവൻ മറന്നില്ല. അവൻ അഭിനയിക്കുകയാണ്. ആ അഭിനയത്തെയാണ് പൊലീസും നിങ്ങളും രോഗം എന്ന് പറഞ്ഞ് തള്ളുന്നത്. ഇവനെ പിടിച്ച് ചോദ്യംചെയ്താൽ അറിയാം ഇവന്റെ പിറകിൽ ഇനി എത്ര ആളുകൾ ഉണ്ടെന്ന്. ഇവൻ വേറെയും ആളുകളെ കൊല്ലാൻ പദ്ധതിയിട്ടിട്ടുണ്ട്. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി എത്തിയത്'- സഹോദരി പറഞ്ഞു. 45 മുറിവുകളാണ് ബിജുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിന് മുന്നിലും പിന്നിലുമായി 18 കുത്തുകളുണ്ടായിരുന്നു.
പശുക്കച്ചവടം ചെയ്തിരുന്ന ബിജു കോവിലകം പറമ്പിലെ ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. അവിവാഹിതനാണ്. തൊട്ടടുത്ത് മറ്റൊരു വീട്ടിൽ ബിജുവിന്റെ അമ്മ ബേബിയുണ്ടായിരുന്നെങ്കിലും ആക്രമണത്തിന്റെ ശബ്ദം കേട്ടിരുന്നില്ല. രാവിലെ പശുവിനെ കറക്കാനായി ബിജുവിനെ വിളിക്കാനെത്തിയപ്പോഴാണ് അമ്മ വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിജുവിനെ കണ്ടെത്തിയത്. ഇതോടെ അമ്മ സമീപവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ബിജു കൊല്ലപ്പെട്ട സംഭവത്തിൽ ഉപയോഗിച്ച ആയുധമേതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ചെറിയ ആയുധമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഉപയോഗിച്ച രീതി വ്യത്യസ്തമാണ്. കൊലപാതകത്തിന്റെ സ്വഭാവമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലി പറഞ്ഞിരുന്നു. അച്ഛന്റെ സ്കൂട്ടറെടുത്താണ് മാങ്കാവ് കുറ്റിയിൽതാഴത്തെ വീട്ടിൽ നിന്ന് പ്രതി ദീപക്ക് എത്തിയത്. കൊലയ്ക്ക് ശേഷം ബിജുവിന്റെ മൊബെെൽ ഫോണും സ്കൂട്ടറിന്റെ താക്കോലും കൊണ്ടുപോയി. ദീപക്കിന്റെ വീട്ടിലെ തലയണയ്ക്കടിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഫോണിന്റെ സിംകാർഡ് ഊരിമാറ്റി. പിന്നീടത് ഫോണിലിട്ടതോടെ പൊലീസിന് സ്ഥലം കണ്ടെത്താൻ എളുപ്പമായി.
Biju (38) was brutally murdered in Palayam, Kozhikode, leading to the arrest of Deepak. Biju's sister claims Deepak killed him over MDMA unavailability, not mental illness, urging police to investigate potential accomplices. She highlighted the accused's calculated actions, including concealing Biju's phone. The victim sustained 45 injuries, with 18 stab wounds to his neck.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |