
കണ്ണൂർ: കേന്ദ്ര സർക്കാർ വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ ജില്ലയിലെ ഹോട്ടലുടമകൾ ആശ്വാസത്തിൽ. മാസങ്ങളായി തുടരുന്ന പാചകവാതക ക്ഷാമത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.മാസങ്ങളായി പാചകവാതക സിലിണ്ടർ ക്ഷാമം മൂലം വിറകടുപ്പുകളിലായിരുന്നു ഹോട്ടലുകളിലെ പാചകം.
പാചകവാതക സിലിണ്ടർ വില വർദ്ധനവും ക്ഷാമവും ഒരുമിച്ച് എത്തിയതോടെ നാട്ടിലെ ഹോട്ടലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളിലും ഭക്ഷണ വില ഉയർന്നിരുന്നു. എട്ട് രൂപയ്ക്ക് ചായ കൊടുത്തിരുന്ന കാന്റീൻ ഉടമകൾ സിലിണ്ടർ ലഭ്യതക്കുറവ് മൂലം 12 രൂപയോളം ഈടാക്കിയിരുന്നു. കടികളുടെ വിലയും 12 രൂപയിൽ നിന്ന് പതിനഞ്ചിലേക്ക് ഉയർത്തി. സിലിണ്ടർ ക്ഷാമം മൂലം വിറക് ഉപയോഗിച്ചായിരുന്നു മിക്കയിടത്തും പാചകം . പ്രതിസന്ധിയെ തുടർന്ന് ജില്ലയിൽ 30 ഹോട്ടലുകൾ അടച്ചുപൂട്ടി.മേഖലയിൽ തൊഴിൽ നഷ്ടവും വരുമാന നഷ്ടവും നേരിട്ടു. വായ്പയെടുത്ത് ഹോട്ടൽ സംരംഭകരിൽ ഭൂരിഭാഗവും പ്രതിസന്ധിയിലേക്ക് വീണു. നാട്ടിലെ തട്ടുകടകൾ പരിമിതമായ ദിവസങ്ങളിലേക്ക് പ്രവർത്തനം ചുരുക്കി.
വില കുറക്കണമെന്നും ആവശ്യം
അതെ സമയം വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയത് ആശ്വാസകരമാണെങ്കിലും അടിയന്തരമായി വില കുറക്കണമെന്നും ഹോട്ടലുടമകൾ ആവശ്യപ്പെടുന്നു. നിലവിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മറ്റ് മാർഗങ്ങളില്ലെന്നും ഇവർ പറയുന്നു. സിലിണ്ടറിനായി ഹോട്ടലുടമകൾക്ക് പ്രതിമാസം ആറായിരം തൊട്ട് പതിനായിരം വരെ അധിക ബാദ്ധ്യതയുണ്ട്. വാണിജ്യ സിലിണ്ടറുകൾക്ക് വില 3250 രൂപയാണ് വില. സ്വകാര്യ ഏജൻസികൾ കരിഞ്ചന്തയിൽ അധിക വിലയ്ക്കും സിലിണ്ടറുകൾ വിറ്റഴിച്ചിരുന്നു.
പാചകവാതക സിലിണ്ടർ ക്ഷാമവും വില വർദ്ധനവും കാരണം ഹേട്ടലുകൾക്ക് ദിവസവും 2000 രൂപയുടെ നഷ്ടം വരുന്നുണ്ട്.വില വർദ്ധനവ് കാരണം പലരും ഹോട്ടൽ ഭക്ഷണം ഒഴിവാക്കിയതാണ് നഷ്ടം നേരിടാൻ കാരണങ്ങളിലൊന്ന്.
ജയപ്രകാശ് ,(പള്ളിക്കുന്ന് ലക്ഷ്മി വിലാസം ഹോട്ടലുടമ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |