
തിരുവനന്തപുരം: പേട്ട വാർഡിലെ കല്ലുംമൂട് മധുമുക്ക് ഭാഗത്ത് റോഡുകൾ പൊട്ടിപ്പൊളിഞ്ഞതോടെ യാത്രക്കാർ ദുരിതത്തിൽ. രണ്ടുവർഷം മുമ്പ് നവീകരിച്ച റോഡിന്റെ ഭാഗമാണ് ഇപ്പോൾ തകർന്നതെന്ന് നാട്ടുകാർ പറയുന്നു. സ്‌കൂൾ ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന റോഡ് തകർന്നിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
പേട്ടയിൽ നിന്ന് ഹൈവേയിലേക്കും തിരിച്ചും എളുപ്പത്തിലെത്താവുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാരും ഓട്ടോക്കാരും ഈ റോഡാണ് കൂടുതലും ആശ്രയിക്കുന്നത്. എന്നാൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ടാകുമ്പോൾ ഓടയും റോഡും തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയാണ്. തുറന്ന് കിടക്കുന്ന ഓടകളിൽ കോൺക്രീറ്റ് സ്ളാബുകൾ ഇടണമെന്നും ആവശ്യമുണ്ട്. റോഡിലെ ഇന്റർലോക്ക് പൂർണമായും ഇളകിയത് കാരണം വളവ് തിരിയുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്.
അപകടങ്ങൾ പതിവ്
കല്ലുംമൂട് ഭാഗത്ത് അപകടങ്ങൾ വർദ്ധിച്ചതാണ് റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകാൻ കാരണം. അടുത്തിടെ മഴയത്ത് സ്‌കൂൾ വിട്ട് സൈക്കളിൽ വന്ന വിദ്യാർത്ഥി തെന്നി ഓടയിലേക്ക് മറിഞ്ഞ സംഭവമുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ അഭാവം കാരണം പ്രദേശവാസികളല്ലാത്തവർ അപകടത്തിൽപ്പെടുന്നതും പതിവാണ്. കുറച്ചുദിവസം മുമ്പ് രാത്രിയിൽ വിവാഹത്തിന് പങ്കെടുത്തത് മടങ്ങി വന്ന കൊല്ലം സ്വദേശിയായ യുവ ഡോക്ടറുടെ കാറിന്റെ ഒരുഭാഗം ഓടയിലായിരുന്നു. ഇന്റർലോക്ക് ഇളകിക്കിടന്നതിനാൽ പെട്ടെന്ന് വെട്ടിത്തിരിച്ചതാണ് അപകട കാരണമെന്ന് ഇവർ കേരളകൗമുദിയോട് പറഞ്ഞു. പിന്നാലെ വന്ന മറ്റ് ബന്ധുക്കളുടെ സഹായത്തോടെയാണ് കാർ റോഡിലേക്ക് ഉയർത്തിയത്.
എസ്.എൻ നഗർ
റോഡും തകർന്നു
ഒരു വർഷം മുമ്പ് ടാർ ചെയ്‌ത പേട്ട എസ്.എൻ നഗർ റോഡും തകർന്ന് കിടക്കുകയാണ്. ഗ്യാസ് പൈപ്പ് ലൈനുമായി
ബന്ധപ്പെട്ട് കുഴിച്ചതാണ് റോഡുകൾ തകരാൻ കാരണമെന്ന് സമീപവാസികൾ പറയുന്നു.
പ്രതികരണം
നഗരസഭയാണ് റോഡുകൾ നവീകരിക്കേണ്ടത്. ഉത്തരവാദിത്വപ്പെട്ടവർ
അലംഭാവം തുടരുന്നത് പ്രതിഷേധാർഹമാണ്.
ഡി.അനിൽകുമാർ,പേട്ട വാർഡ് മുൻ കൗൺസിലർ
കല്ലുംമൂട് മധുമുക്ക് ജംഗ്ഷനിൽ തകർന്ന റോഡുകൾ നവീകരിച്ച്
തെരുവ് വിളക്കുകൾ ഉടൻ പുനഃസ്ഥാപിക്കണം.
ജയകുമാർ.എ,വൈസ് പ്രസിഡന്റ്,
കല്ലുംമൂട് ഗാർഡന്റ്സ് റസിഡന്റ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |