
തൃശൂർ: വിനോദസഞ്ചാര തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്‌സ് ആൻഡ് റിസോർട്ട്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) ഇന്ന് ആരംഭിച്ച് 28ന് അവസാനിക്കും. 61.98 ലക്ഷം ഓഹരികൾ വിറ്റഴിച്ച് 82.43 കോടി സമാഹരിക്കാനാണ് ലക്ഷ്യം.
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എസ്.എം.ഇ പ്ലാറ്റ്‌ഫോമിൽ ജൂലായ് 31നാണ് ലിസ്റ്റിംഗ്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിനു 123 മുതൽ 133 രൂപ നിലവാരത്തിലാണ് വിൽപ്പന. ഏറ്റവും കുറഞ്ഞ ലോട്ട് 2000 ഓഹരികളാണ്. തുടർന്ന് 1000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
ലഖ്‌നൗ സ്‌നോ പാർക്ക്, ഫാമിലി എന്റർടെയ്ന്റ്‌മെന്റ് സെന്റർ, അതിരപ്പിള്ളിയിലെ തീം പാർക്കിന്റെ വികസനം, പൊതുവായ കോർപറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി തുക വിനിയോഗിക്കും. 25 വർഷത്തിനിടെ സിൽവർ സ്‌റ്റോം മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറിയെന്നും ജാംഷഡ്പുരിലേക്ക് സാന്നിദ്ധ്യം വ്യാപിപ്പിച്ചെന്നും സിൽവർ സ്‌റ്റോം പാർക്‌സ് ആൻഡ് റിസോർട്ട്‌സിന്റെ മാനേജിംഗ് ഡയറക്‌ടർ എ.ഐ. ഷാലിമാർ പറഞ്ഞു.
അതിരപ്പിള്ളിയിൽ അമ്യൂസ്‌മെന്റ് വാട്ടർപാർക്ക്, ഇൻഡോർ സ്‌നോപാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയ്‌ക്കൊപ്പം കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് എന്നിവ ഓണത്തിനു തുറക്കും. ചെയർമാൻ അബ്ദുൽ ജലീൽ , പ്രമോട്ടർ വി.എ.സിറാജ്, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സി.എഫ്.ഒ കെ. രാമചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |