ന്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കേസിൽ ബോംബെ ഹൈക്കോടതി വിധിച്ച 10 വർഷത്തെ കഠിനതടവിനെ ചോദ്യം ചെയ്ത് തേജ്പാൽ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർദേശം.
2013 നവംബറിൽ ഗോവയിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിൽ നടന്ന തെഹൽക്ക മാസികയുടെ പരിപാടിക്കിടെ സഹപ്രവർത്തകയെ ഹോട്ടൽ ലിഫ്റ്റിൽവച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് തേജ്പാലിനെതിരായ കേസ്. 2021 മേയിൽ ഗോവയിലെ സെഷൻസ് കോടതി തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിൽ ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റ് ആറിന് കീഴ്‌ക്കോടതി വിധി റദ്ദാക്കുകയും തേജ്പാലിനെ കുറ്റക്കാരനായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പത്ത് വർഷത്തെ കഠിന തടവിനും ശിക്ഷിച്ചു.
ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീയെ വിവസ്ത്രയാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് തേജ്പാലിനെതിരെ കുറ്റം ചുമത്തിയിരുന്നത്. 2013 നവംബർ 30നാണ് അദ്ദേഹം അറസ്റ്റിലായത്. കേസിൽ താൻ കുറ്റക്കാരനല്ലെന്നാണ് തേജ്പാൽ വാദിച്ചത്.
അതേസമയം, 10 വർഷത്തെ തടവുശിക്ഷ അപര്യാപ്തമാണെന്നും കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ജീവപര്യന്തം തടവ് നൽകണമെന്ന ആവശ്യവുമായി ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സെപ്തംബർ 22നകം തേജ്പാൽ കീഴടങ്ങണമെന്നും അതിന് ശേഷം അപ്പീൽ പരിഗണിക്കാമെന്നുമാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
The Supreme Court directed former Tehelka editor Tarun Tejpal to surrender within two weeks in the 2013 Goa sexual assault case. Tejpal is challenging the Bombay High Court's 10-year rigorous imprisonment sentence, which overturned his earlier acquittal. The top court will hear his appeal after he complies with the surrender order.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |