കൽപ്പറ്റ: പ്രോജക്ട് സീറോയുടെ ഭാഗമായി വിജിലൻസ് നടത്തിയ ഓപ്പറേഷൻ പാർപ്പിടം മിന്നൽ പരിശോധനയിൽ തദ്ദേശ സ്ഥാപനങ്ങളിൽ വൻ അഴിമതി കണ്ടെത്തി. ജില്ലയിൽ വയനാട് വിജിലൻസ് ഡി.വൈ.എസ്.പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ സുൽത്താൻബത്തേരി നഗരസഭയിലും അമ്പലവയൽ ഗ്രാമപഞ്ചായത്തിലുമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. അനധികൃത നിർമാണങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതിയും ക്രമക്കേടുകളും നടന്നത്.
കെട്ടിട നിർമ്മാണ അനുമതി സർട്ടിഫിക്കറ്റ് അനുവദിക്കൽ, ഓക്യൂപൻസി, കെട്ടിട നികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലൻസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്.
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ഒരു സ്വീപ്പർ ബിൽഡിംഗ് പ്ലാൻ വരച്ച് നൽകുന്ന ലൈസൻസിയുടെ പക്കൽ നിന്ന് 2,78,510 കൈപ്പറ്റി . ഇയാൾ ഇത് ഓഫീസിലെ ഒരു ഓവർസിറോടെ ബാങ്ക് അക്കൗണ്ടിലേക്ക് 3200 രൂപ അയച്ചു നൽകിയതായും കണ്ടെത്തി. ഇയാൾ താൽക്കാലിക സ്വീപ്പർ കോൺട്രാക്ടർമാരിൽ നിന്ന് ഉദ്യോഗസ്ഥർക്ക് വേണ്ടി ഇടനിലക്കാരായി നിന്ന് കൈക്കൂലി പണം കൈപ്പറ്റുന്നതാണെന്നാണ് വിജിലൻസ് സംശയിക്കുന്നത്. സുൽത്താൻ ബത്തേരി നഗരസഭ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു അസിസ്റ്റന്റ് എൻജിനീയർക്ക് കരാറുകാരൻ 1,10,000 രൂപയും ഒരു ഓവർസിയർക്ക് ഇതേ കരാറുകാരൻ 51,000 രൂപയും മറ്റൊരു ഓവർസിയർക്ക് പ്ലാൻ വരച്ചു കൊടുക്കുന്ന ആൾ 5,000 രൂപയും ബാങ്ക് അക്കൗണ്ട് മുഖേന അയച്ചു നൽകിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ കേസെടുക്കും. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ ആണ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |