
ചെെനയിലെ ഒരു മൃഗശാലയിലെ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഹെനാൻ പ്രവിശ്യയിലെ ലുവോഹെ നഗരത്തിലെ ലുവോഹെ വന്യജീവി മൃഗശാലയിലാണ് നിയമനം. ജോലി എന്താണെന്ന് അല്ലേ? വളരെ ചെറിയ ജോലിയാണ് ഒരു 'കരടി'യാകണം. അതെ കേട്ടത് ശരിയാണ് കരടിയുടെ വേഷം ധരിച്ച് മൃഗശാലയിൽ ചുറ്റിനടക്കുന്നതാണ് ജോലി. പരസ്യം വെെറലാവാൻ കാരണം അതുമാത്രമല്ല ഇതിന്റെ ശമ്പളവുമാണ്. ഒരു വർഷം 1,00,000 യുവാനാണ് ( ഏകദേശം 14 ലക്ഷത്തോളം രൂപ) ശമ്പളം.
കരടിയുടെ വേഷം ധരിച്ച് പാർക്കിൽ ചുറ്റിനടന്ന് വരുന്നവരുമായി ഇടപഴകുക ജോലി. പക്ഷേ ഇങ്ങനെ കരടി വേഷം ധരിച്ചാൽ സംസാരിക്കാൻ പാടില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങൾ സംസാരിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു. ജൂൺ 13നാണ് ഇതുസംബന്ധിച്ച് വാർത്താക്കുറിപ്പ് മൃഗശാല പുറത്തുവിട്ടത്.

'മൃദുവായ കറുത്ത കരടിയുടെ വസ്ത്രമാണ് ധരിക്കേണ്ടത്. ആറ് മണിക്കൂർ ഷിഫ്റ്റനുസരിച്ചാണ് ജോലി. മാസത്തിൽ നാല് അവധി ലഭിക്കും. അപേക്ഷകർ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും ശാരീരകമായി ആരോഗ്യമുള്ളവരുമായിരിക്കണം. ചാടുക, നൃത്തം ചെയ്യുക, മരങ്ങൾ കയറുക, ക്ഷീണിതനാണെങ്കിൽ കിടന്നുറങ്ങുക തുടങ്ങിയ വിചിത്രവും ആവിഷ്കാരപരവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ ഈ ജോലിയിൽ അനുവാദമുണ്ട്. സന്ദർശകർ നൽകുന്ന ഭക്ഷണവും വാങ്ങാം' - ഇതൊക്കെയാണ് പരസ്യത്തിലെ മറ്റ് വാചകങ്ങൾ.
'ഞങ്ങളുടെ മേഖലയിലെ ഏറ്റവും സ്വതന്ത്രമായ സ്ഥാനം' എന്നാണ് മൃഗശാല ജീവനക്കാർ ഈ ജോലിയെ വിളിക്കുന്നത്. മേയ് ആദ്യം സർക്കാറിന്റെ പിന്തുണയോടെ തുറന്ന മൃഗശാല സന്ദർശകരുടെ വരവ് വർദ്ധിപ്പിക്കുന്നതിനാണ് ഈ കരടി വേഷം കെട്ടുന്നവരെ നിർത്തുന്നത്. സംഭവം ഹിറ്റയതോടെ 100ലധികം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. എന്നാൽ എത്ര ഒഴിവുണ്ടെന്ന് ഇതുവരെ അധികൃതർ അറിയിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |