കോഴിക്കോട്: ഒരൊറ്റച്ചക്ര സൈക്കിളിൽ ഇരുപതുകാരൻ അബി ചവിട്ടിക്കയറുന്നത് നല്ലനാളേക്കാണ്.. ലഹരി കാർന്നുതിന്നാത്ത പുതുതലമുറയെ സൃഷ്ടിക്കാൻ ഒരുശ്രമം. ലഹരി വിരുദ്ധ സന്ദേശവുമായി തിരുവനന്തപുരം പാറശാല അതിർത്തിയിൽ നിന്ന് കാസർഗോഡ് ലക്ഷ്യമാക്കി പുകയിലവിരുദ്ധ ദിനമായ മേയ് 31നാണ് അബി യാത്ര തുടങ്ങിയത്. പത്ത് ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കണക്കുകൂട്ടൽ. യാത്രാമദ്ധ്യേ ബുധനാഴ്ച രാത്രിയോടെ കോഴിക്കോടെത്തി. ഇന്നലെ ഉച്ചയോടെ വയനാട്ടിലേക്ക് തിരിച്ചു. ശേഷം കണ്ണൂർ വഴി കാസർകോട്ടേക്ക്. സാധാരണ സൈക്കിൾ യാത്രയേക്കാൾ നാലിരട്ടി കഠിനാധ്വാനവും ഏകാഗ്രതയും ആവശ്യമായ ഈ യാത്ര ശരീരത്തിൻ്റെ ബാലൻസിനെ മാത്രം ആശ്രയിച്ചാണ്. മരിയഗിരി എം.സി.സി കോളേജിൽ ബി.ബി.എ വിദ്യാർത്ഥിയായ അബി പരീക്ഷ കഴിഞ്ഞതിനു ശേഷമാണ് യാത്ര തുടങ്ങിയത്.
കോഴിക്കോട്ടെത്തിയ അബിയെ ജനങ്ങൾ ആവേശത്തോടെ വരവേറ്റു. വഴിയിൽ പരിചയപ്പെടുന്ന ആളുകൾ കുടിവെള്ളവും ആഹാരവും നൽകി പിന്തുണ അറിയിച്ചു. വ്ലോഗർമാരും യാത്രാപ്രേമികളും അബിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഈ 'വൺവീൽ' യാത്ര ഇപ്പോൾ ഇന്റർനെറ്റിലും തരംഗമാണ്. നേരത്തേയുണ്ടായിരുന്ന സൈക്കിൾ പൊളിച്ച് ഒറ്റച്ചക്രമാക്കിയതാണ്. ഇത് ചവിട്ടാൻ പഠിക്കാൻ ആറുമാസം എടുത്തു. ദീർഘദൂരയാത്ര ഇതാദ്യം. ലഹരിക്കടിമപ്പെടാത്ത പുതിയ തലമുറയ്ക്കായുള്ള സന്ദേശവുമായി ഇനി ലോകം ചുറ്റണമെന്നാണ് ആഗ്രഹം.
"ചെലവും വിശ്രമവുമെല്ലാം ഓരോ സ്‌ഥലങ്ങളിലും പരിചയപ്പെടുന്നവരുടെ സഹകരണത്തോടെയാണ്.
മുന്നോട്ടുള്ള പാതയിൽ ഇനിയും കിലോമീറ്ററുകൾ താണ്ടാനുണ്ട്." - കെ.അബി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |