
കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ രോഗം സ്ഥിരീകരിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന വാർഡിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ഉത്തർപ്രദേശിൽ നിന്ന് വളയത്തെത്തിയത്. കഠിനമായ പനിയെത്തുടർന്ന് വളയം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതിനിടെ, രോഗി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്‌തു.
കോഴിക്കോട്ട് ഇന്നലെ രണ്ടുപേർക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ല 63കാരനും തിക്കോടിയിൽ താമസിക്കുന്ന മദ്ധ്യപ്രദേശ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി കടുത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് 63കാരനും താമസിച്ചിരുന്നത്. ഇവിടെ നിന്നാകാം രോഗം ഇയാളിലേക്ക് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. തിക്കോടിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ഏതാനും ദിവസങ്ങൾ മുമ്പാണ് ജോലി അന്വേഷിച്ച് എത്തിയത്.
പെൺ അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. മനുഷ്യരിൽ ജീവന് ഭീഷണിയായ സാംക്രമിക രോഗമാണിത്. കൊതുകിന്റെ കടിയേറ്റ് പത്ത് മുതൽ പതിനഞ്ച് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം. വിറയലോടുകൂടിയ കടുത്ത പനി, തലവേദന, പേശിവേദന, സന്ധിവേദന, അമിതമായ ക്ഷീണം, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയാണ് മലേറിയയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക, പരമാവധി കൊതുക് കടി ഏൽക്കാതിരിക്കുക, പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |