
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മത്സ്യബന്ധനം നടത്തുന്ന ഫൈബർ വള്ളങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. 27 വള്ളങ്ങളിൽ നിന്നായി എഞ്ചിൻ,പെട്രോൾ,മണ്ണെണ്ണ,വലകൾ അടക്കം ഏഴുലക്ഷം രൂപയുടെ മോഷണം നടന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
കഠിനംകുളം പുതുക്കുറുച്ചി തെരുവിൽ തൈവിളാകത്ത് മാർട്ടിൻ,ബൈജു,സ്റ്റെല്ലസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളിലെ എഞ്ചിനുകളാണ് നഷ്ടപ്പെട്ടത്. മൂന്ന് എഞ്ചിനുകൾക്ക് മാത്രമായി അഞ്ചുലക്ഷത്തോളം രൂപ വിലയുണ്ട്. 24 വള്ളങ്ങളിലെ എഞ്ചിൻ ടാങ്കുകളും കവർന്നു. ഓരോ ടാങ്കിലുമായി നിറച്ചിരുന്ന 6000 രൂപയുടെ പെട്രോളാണ് നഷ്ടമായത്. അഴൂർക്കടവ് പാലത്തിന് സമീപം കെട്ടിയിട്ടിരുന്ന വള്ളങ്ങളിലായിരുന്നു മോഷണം.
പുലർച്ചെ കടലിലേക്ക് പോകാനായി മത്സ്യത്തൊഴിലാളികൾ എത്തിയപ്പോഴാണ് വള്ളങ്ങളുടെ പൂട്ട് പൊട്ടിച്ചതായി കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിൽ ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |