
വിതുര: യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഓർഡിനറി സർവീസാക്കിയ വിതുര- മെഡിക്കൽകോളേജ് ബസ് സർവീസ് വീണ്ടും ഫാസ്റ്റ് പാസഞ്ചർ സർവീസാക്കി. അടുത്തിടെയാണ് ഈ സർവീസിനെ ഓർഡിനറി സർവീസാക്കി മാറ്റിയത്. രണ്ട് പതിറ്റാണ്ടായി വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രാവിലെ 7.30ന് തൊളിക്കോട്, നെടുമങ്ങാട്, പേരൂർക്കട വഴി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസിനെയാണ് ഓർഡിനറി ബസാക്കിയത്. ഇടയ്ക്കിടയ്ക്ക് ഫാസ്റ്റായും ഓടിച്ചിരുന്നു. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി എത്തിയതോടെയാണ് സർവീസ് വീണ്ടും മാറ്റിയത്.
നിറയെ യാത്രക്കാരുമായി ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന സർവീസ് വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് വിതുരയിലേക്ക് മടങ്ങുന്നതും നിറയെ യാത്രക്കാരുമായാണ്. ലോക്കൽ സർവീസാക്കിയതോടെ നിശ്ചിതസമയത്ത് തിരുവനന്തപുരത്തും,മെഡിക്കൽകോളേജിലും എത്താൻ കഴിയാത്ത അവസ്ഥയിലായി.
വിതുര ഡിപ്പോക്ക് സർവീസ് നടത്താൻ വേണ്ടത്ര ബസുകളില്ല.
ഫാസ്റ്റിന്റെയും സൂപ്പർഫാസ്റ്റിന്റെയും കുറവുണ്ട്.
ബസുകളുടെ കുറവ് മൂലം യാത്രാദുരിതം ഇരട്ടിച്ചു.
നെടുമങ്ങാട് -വിതുര റൂട്ടിൽ യാത്രാക്ലേശം രൂക്ഷം
വാർത്ത ഫലം കണ്ടു
ഫാസ്റ്റിനെ ഓർഡിനറി ബസാക്കിയതുമൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്ന് എ.ടി.ഒ പ്രശ്നത്തിൽ ബന്ധപ്പെടുകയും അടിയന്തരമായി ഓർഡിനറി ബസ് മാറ്റി ഫാസ്റ്റ് സർവീസ് അയയ്ക്കുകയായിരുന്നു. അതേസമയം വിതുര ഡിപ്പോയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും കൂടുതൽ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് ബസുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് യാത്രക്കാരും ഡിപ്പോസംരക്ഷണസമിതിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |