SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.54 PM IST

പ്രതാപം പോയി, എന്നിട്ടും ധൂർത്തിന് കുറവില്ല; അടിമുടി വേണം പരിഷ്കാരം

1

ചെറുതുരുത്തി: സാമ്പത്തിക പ്രതിസന്ധിക്കിടെയും കലാമണ്ഡലത്തിൽ അരങ്ങേറുന്നത് അധികധൂർത്ത്. അക്കാഡമിക് - ഭരണ രംഗത്ത് അടിമുടിമാറ്റം വേണമെന്നാണ് സംഘടനകളുടെയും അദ്ധ്യാപകരുടെയും ആവശ്യം. അനാവശ്യ തസ്തികകളും ഭരണപാളിച്ചകളും കൊണ്ട് നാൾക്കുനാൾ കടുത്ത ബാദ്ധ്യതയിലേക്ക് കൂപ്പുകുത്തുകയാണ് സ്ഥാപനം. വിദേശ പരിപാടികളുടെ കുറവും ഫലപ്രദമല്ലാത്ത പരീക്ഷണങ്ങളും തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. വിദേശങ്ങളിൽ ഉൾപ്പെടെ വേദികൾ ലഭിച്ചിരുന്ന കലാമണ്ഡലത്തിന് ഇന്നാ പ്രതാപമില്ല.

പുതിയ രംഗാവതരണങ്ങൾ ചിട്ടപ്പെടുത്താൻ വൻതുക ചെലവഴിച്ച ശേഷം ഒന്നിൽ കൂടുതൽ വേദികളിൽ എത്തിക്കാനാകാതെ വരുന്നതോടെ ബാദ്ധ്യതയാകും. വിനോദസഞ്ചാരികളെ ആകർഷിക്കാനും ഫണ്ട് കണ്ടെത്താനുമുള്ള പല പദ്ധതികളും കടലാസിൽ മാത്രമൊതുങ്ങി. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അനാവശ്യ തസ്തികകളും രാഷ്ട്രീയ നിയമനങ്ങളുമാണ് അതിൽ പ്രധാനം. താത്കാലിക അദ്ധ്യാപകരെ നിയമിക്കാനുള്ള ഇന്റർവ്യൂ ബോർഡിലുള്ളവരുടെ യോഗ്യത സംബന്ധിച്ചും പരാതികളുണ്ട്.

സ്ഥിരനിയമനവും താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും അഴിമതി ആരോപിച്ച് പത്തോളം കേസുകളാണ് ഹൈക്കോടതിയിലുള്ളത്. പഴയ പ്രതാപവും അച്ചടക്കവും വീണ്ടെടുക്കാൻ അടിയന്തരമായ അഴിച്ചുപണി വേണമെന്നാണ് സാംസ്‌കാരിക ലോകത്തിന്റെ ആവശ്യം.


ബാദ്ധ്യതയായി ചാൻസലർ പദവിയും

ഒരുരൂപ ശമ്പളം പോലും വേണ്ടെന്ന് പറഞ്ഞ് ചാൻസലറായ മല്ലിക സാരാഭായിക്കായി മാത്രം ചെലവഴിക്കേണ്ടിവരുന്നത് ലക്ഷങ്ങൾ. ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ചാൻസലർ സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിച്ചത്. ചാൻസലറുടെ യാത്രാച്ചെലവ്, വിമാന ടിക്കറ്റ്, താമസ സൗകര്യം എന്നിവയ്ക്കായി പ്രതിവർഷം 50 ലക്ഷം രൂപയുടെ അധിക ബാദ്ധ്യത വരുന്നുണ്ട്. ഒരു വർഷം ജീവനക്കാരുടെ ശമ്പളത്തിന് 14 കോടിയോളം രൂപ വേണമെന്നിരിക്കെ 7.5 കോടി രൂപ മാത്രമാണ് സർക്കാർ വിഹിതം. ഇതോടെ ഒന്നിടവിട്ട മാസങ്ങളിലായി ശമ്പളം. പ്ലാൻ ഫണ്ടിൽ നിന്നെടുത്താണ് പലപ്പോഴും ശമ്പളം നൽകുന്നത്.

മുഖ്യമന്ത്രി ചാൻസലർ പദവിയും സാംസ്‌കാരിക മന്ത്രി പ്രൊ വൈസ് ചാൻസലർ പദവിയും ഏറ്റെടുക്കണമെന്നാണ് സാമ്പത്തിക പ്രതിവിധിയെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ചാൻസലർക്ക്

  • ഓണറേറിയം: 1.75 ലക്ഷം
  • ഓഫീസ് ചെലവ്: 25,000
  • (വിമാനടിക്കറ്റ്, നക്ഷത്രഹോട്ടലിലെ താമസസൗകര്യം, വാഹനം എന്നിവയും കലാമണ്ഡലമാണ് സൗകര്യം ഒരുക്കുന്നതും ചെലവ് വഹിക്കുന്നതും).

സാമ്പത്തിക ബാധ്യത (ഒറ്റനോട്ടത്തിൽ)

  • പ്രതിവർഷ ശമ്പളച്ചെലവ്: 14 കോടി
  • സർക്കാർ: 7.5 കോടി
  • ചാൻസലർക്ക് അധികച്ചെലവ്: 50 ലക്ഷം (പ്രതിവർഷം)
  • ജീവനക്കാരുടെ ശമ്പളം: ഒന്നിടവിട്ട മാസങ്ങളിൽ മാത്രം
  • ഹൈക്കോടതി കേസുകൾ: 10 കേസുകൾ (നിയമന അഴിമതിക്കെതിരെ)


പ്രധാന കാരണങ്ങൾ

  • വേദികളില്ല
  • വരുമാന ചോർച്ച
  • അനധികൃത നിയമനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL