വടക്കാഞ്ചേരി: കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ആർക്കും ഉപകാരപ്പെടാതെ വാഴാനിപ്പുഴ നവീകരണം. 2200 ഹെക്ടർ കൃഷിയിടത്തേക്ക് വെള്ളം എത്തിക്കുന്ന പുഴയ്ക്ക് ശാസ്ത്രീയ നവീകരണം വൈകുന്നതോടെ പലയിടത്തും ഒരു നീർച്ചാല് മാത്രമായി മാറി.
'ടോട്ടൽ ഡെവലപ്പ്‌മെന്റ് പ്ലാൻ ഫൊർ വടക്കാഞ്ചേരി റിവർ ഫേസ്' പദ്ധതിപ്രകാരം വടക്കാഞ്ചേരി നഗരസഭ, തെക്കുംകര പഞ്ചായത്ത് പരിധികളിലായി 5 കോടി രൂപ വീതം ആകെ 10 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. വാഴാനി ഡാം മുതൽ കാഞ്ഞിരക്കോട് വരെയുള്ള 20 കിലോമീറ്റർ ഭാഗത്തെ സമഗ്ര വികസനം, വെള്ളക്കെട്ട് ഒഴിവാക്കൽ, പുഴയുടെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കൽ, ടൂറിസം വികസനം എന്നിവയായിരുന്നു ലക്ഷ്യം.
എന്നാൽ, പുഴയുടെ സംരക്ഷണ ഭിത്തി കെട്ടാനായി കോരിയിട്ട മണ്ണ് മഴ പെയ്തതോടെ വീണ്ടും പുഴയിലേക്കും സമീപത്തെ പാടശേഖരങ്ങളിലേക്കും ഒഴുകിപ്പോകുകയാണ്. കരാറുകാരുടെ അനാസ്ഥയ്ക്കും നികുതിപ്പണം കൊള്ളയടിക്കുന്നതിനുമെതിരെ സമഗ്ര അന്വേഷണം വേണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
വാഴാനി ഡാമും വരളുന്നു
പദ്ധതി അട്ടിമറിക്കപ്പെടുന്നതിനൊപ്പം കാലവർഷക്കാലത്ത് പോലും വാഴാനി ഡാം നിറയില്ലെന്ന ആശങ്കയും ശക്തം. അണക്കെട്ടിന്റെ 62.48 മീറ്റർ സംഭരണശേഷിയിൽ കേവലം 15 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവർഷം ഇതേസമയം പകുതിയോളം വെള്ളമുണ്ടായിരുന്നു. അണക്കെട്ടിൽ അടിഞ്ഞുകൂടിയ ചെളി നീക്കാനുള്ള നടപടികളോ കേന്ദ്ര സർക്കാരിന് സമർപ്പിച്ച പഠന റിപ്പോർട്ടിന്മേലുള്ള തുടർച്ചയോ ഉണ്ടായിട്ടില്ല.
പുഴസംരക്ഷണത്തിന്റെ പേരിൽ നടക്കുന്നത് വൻ അഴിമതിയാണ്. വടക്കാഞ്ചേരി മേഖലയിൽ കരാറുകാരെ ഉപയോഗിച്ച് കോരിയിട്ട മണ്ണ് മഴ പെയ്തതോടെ പുഴയിലേക്ക് തന്നെ ഒലിച്ചെത്തി. ഇതിന് പിന്നിലും വൻ ക്രമക്കേടുണ്ട്. ആത്മാർത്ഥതയില്ലാത്ത പ്രവർത്തനം പുഴയെ അനുദിനം ഇല്ലാതാക്കുന്നു. ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണം. മൗനമാണ് അഴിമതിയുടെ വളം.
- വി. അനിരുദ്ധൻ, പ്രസിഡന്റ്, ജനനി പരിസ്ഥിതി സംഘടന
പദ്ധതിയും ലക്ഷ്യവും
വാഴാനി ഡാം പ്രതിസന്ധി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |