ലക്‌നൗ: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത വർഷം നടക്കാനിരിക്കെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷ മായാവതി. തുടർച്ചയായ തോൽവികളിൽ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് തീരുമാനമെന്ന് മായാവതി പറഞ്ഞു. ആംആദ്‌മിയുടെയും കോൺഗ്രസിന്റെയും ബിജെപിയുടെയും ജനവിരുദ്ധ നിലപാടുകളിൽ അസംതൃപ്‌തരും ദുരിതബാധിതരുമായ പഞ്ചാബിലെ ജനങ്ങൾക്ക് പ്രത്യാശ നൽകാൻ ബിഎസ്‌പിക്ക് കഴിയുമെന്നും അവർ പറഞ്ഞു.
ഇന്ന് ലക്‌നൗവിലെ വസതിയിൽ ചേർന്ന അവലോകന യോഗത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെയും ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലാണ് മായാവതി പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ സംഘടനാശേഷി ശക്തമാക്കാൻ മായാവതി നേതാക്കൾക്ക് നിർദേശം നൽകി. കഠിനാദ്ധ്വാനവും ആത്മാർത്ഥതയും ഉള്ളവർ സ്ഥാനാർത്ഥികളാകണമെന്നും അവർ എടുത്തുപറഞ്ഞു. അടുത്ത വർഷം ജനുവരി 15ന് തന്റെ ജന്മദിനം ജനക്ഷേമ ദിനമായി ആഘോഷിക്കാനും മായാവതി നേതാക്കൾക്ക് നിർദേശം നൽകി.
2022ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഎസ്‌പി ഒറ്റയ്‌ക്കായിരുന്നു മത്സരിച്ചിരുന്നത്. ഉത്തർപ്രദേശിൽ 403 സീറ്റുകളിൽ മത്സരിച്ചെങ്കിലും വെറും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. 1984ൽ പാർട്ടി രൂപീകരിച്ച ശേഷം ഉണ്ടായ ഏറ്റവും കനത്ത തോൽവിയായിരുന്നു ഇത്. സംസ്ഥാനത്താകെ 12.88 ശതമാനം വോട്ട് മാത്രമാണ് ബിഎസ്‌പിക്ക് ലഭിച്ചത്. 287 സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശും നഷ്‌ടമായി.
ഉത്തരാഖണ്ഡിൽ 54 സീറ്റുകളിൽ മത്സരിച്ചെങ്കിലും വെറും രണ്ട് സീറ്റുകളിലാണ് ജയിച്ചത്. ആകെ 4.88 ശതമാനം വോട്ടാണ് പാർട്ടിക്ക് ലഭിച്ചത്. 49 സ്ഥാനാർത്ഥികൾക്കും കെട്ടവച്ച കാശ് നഷ്‌ടമായി. പഞ്ചാബിൽ ശിരോമണി അകാലി ദളുമായി ബിഎസ്‌പി സഖ്യം രൂപീകരിച്ചിരുന്നു. 20 സീറ്റുകളിൽ മത്സരിച്ച ബിഎസ്‌പി ഒരു സീറ്റിലും 97 സീറ്റുകളിൽ മത്സരിച്ച ശിരോമണി അകാലി ദൾ മൂന്ന് സീറ്റുകളിലുമാണ് ജയിച്ചത്. 1.77 ശതമാനം വോട്ടാണ് ബിഎസ്‌പിക്ക് ആകെ ലഭിച്ചത്.
Bahujan Samaj Party (BSP) President Mayawati declared the party would contest the upcoming assembly elections in Uttar Pradesh, Uttarakhand, and Punjab alone. This decision aims to uplift worker morale after continuous defeats and present BSP as an alternative for disillusioned voters. Mayawati instructed party leaders to strengthen grassroots organization for the polls.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |