
അടിമുടി പോരാളിയായിരുന്നു മർജാൻ സത്രപി. എഴുത്തുകാരിക്കും ചലച്ചിത്ര സംവിധായികയ്ക്കും അപ്പുറം ലോകത്തിലെ ഏറ്റവും കടുത്ത ഏകാധിപത്യ ഭരണകൂടങ്ങളിലൊന്നിനെ കലകൊണ്ട് വിറപ്പിച്ച പോരാട്ടജീവിതം. കോമിക്സ്, ഗ്രാഫിക് നോവലുകളിലൂടെ രാഷ്ട്രീയം പറയാമെന്ന് അവർ തെളിയിച്ചു. പാശ്ചാത്യ-പൗരസ്ത്യ സംസ്കാരങ്ങൾക്കിടയിലെ വിടവ് നികത്താൻ തന്റെ വരകളെയും വാക്കുകളെയും ഉപയോഗിച്ചു. കല പ്രതിരോധമാണന്ന് കാട്ടിക്കൊടുത്തു. ഇറാനിലെ ഭരണകൂട ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര വേദികളിൽ അവർ നിരന്തരം ശബ്ദമുയർത്തി. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കും സ്ത്രീ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കും മർജാന്റെ ജീവിതം മൂർച്ചയുള്ള വാളായി.
ഇറാന്റെ വടക്കൻ നഗരമായ റാഷ്ടിലെ പുരോഗമന ചിന്താഗതിക്കാരായ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കുടുംബത്തിലായിരുന്നു ജനനം. പുസ്തകങ്ങളോടുള്ള ചങ്ങാത്തവും വീട്ടിലെ രാഷ്ട്രീയ ചർച്ചകളും നിലപാടിൽ അടിത്തറയുണ്ടാക്കി. 1979ലെ ഇറാനിയൻ വിപ്ലവവും തുടർന്നുണ്ടായ ഷാ ഭരണകൂടത്തിന്റെ പതനവും അവരുടെ ജീവിതം മാറ്റിമറിച്ചു. ഷാ ഭരണാധികാരിയുടെ ഏകാധിപത്യത്തിനെതിരെ മർജാനയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ പോരാടിയിരുന്നു. പക്ഷേ, അധികാരത്തിൽ വന്ന ഇസ്ലാമിക ഭരണകൂടത്തിന്റെ കടുത്ത മതനിയന്ത്രണങ്ങൾ ദുസ്സഹമായിരുന്നു. ഹിജാബ് നിർബന്ധമാക്കിയും പാശ്ചാത്യ സംഗീതവും വസ്ത്രങ്ങളും നിരോധിച്ചുമുള്ള അടിച്ചമർത്തലുകളോട് കൗമാരക്കാരിയായ മർജാന് പൊരുത്തപ്പെടാനായില്ല. 'നൈക്കി" ഷൂസും 'റോക്ക്" സംഗീതത്തിന്റെ കാസറ്റുകളും രഹസ്യമായി വാങ്ങി ചെറുത്തുനിൽപ്പ് പ്രഖ്യാപിച്ചു. മർജാന്റെ പ്രിയപ്പെട്ട അമ്മാവനും കമ്യൂണിസ്റ്റുമായ അനൂഷിനെ സോവിയറ്റ് ചാരനെന്ന് ആരോപിച്ച് ജയിലിലടയ്ക്കുകയും പിന്നീട് വധിക്കുകയും ചെയ്തത് കടുത്ത ആഘാതമുണ്ടാക്കി. സ്കൂളിൽ ഭരണകൂടത്തിന്റെ കരിനിയമങ്ങളെ ചോദ്യം ചെയ്തും ആഭരണങ്ങൾ കണ്ടുകെട്ടാൻ ശ്രമിച്ച പ്രധാനാദ്ധ്യാപികയെ കൈയേറ്റം ചെയ്തും മർജാനിലെ പോരാളി ഉണർന്നു. ആശങ്കാകുലരായ മാതാപിതാക്കൾ, 14-ാംവയസിൽ മകളെ ഓസ്ട്രിയയിലെ വിയന്നയിലേയ്ക്ക് അയച്ചു. അവിടുത്തെ ഫ്രഞ്ച് ലൈസിയത്തിലായിരുന്നു പഠനം. ഭാഷാപരമായ ബുദ്ധിമുട്ടുകളും സ്വത്വപ്രതിസന്ധിയും വേട്ടയാടി. എങ്കിലും ഫ്രഞ്ച്, ഇംഗ്ലീഷ്, സ്വീഡിഷ്, ജർമ്മൻ, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യം നേടി.
വിയന്നയിലെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. പ്രണയപരാജയങ്ങളും ഒറ്റപ്പെടലും അവരെ കടുത്ത വിഷാദത്തിലേയ്ക്ക് നയിച്ചു. നാല് വർഷത്തെ പ്രവാസത്തിന് ശേഷം പരാജയം സമ്മതിച്ച് 1989ൽ വീണ്ടും ഇറാനിലേയ്ക്ക് മടങ്ങി. ടെഹ്രാനിൽ തിരിച്ചെത്തിയെങ്കിലും നഗരത്തിന്റെ മാറ്റവുമായി പൊരുത്തപ്പെടാനായില്ല. എങ്കിലും ടെഹ്രാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. അവിടെ വച്ച് വിവാഹിതയായെങ്കിലും ബന്ധം അധികനാൾ നീണ്ടില്ല. ശ്വാസംമുട്ടിക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽ സർഗ്ഗാത്മക സ്വാതന്ത്ര്യമില്ലെന്ന് മനസ്സിലാക്കി 1994ൽ ഇറാൻ എന്നെന്നേക്കുമായി വിട്ടു.
വരകളും സിനിമകളും
ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള സ്കൂൾ ഒഫ് ഡെക്കറേറ്റീവ് ആർട്സിലെ പഠനമായിരുന്നു വഴിത്തിരിവ്. അങ്ങനെയാണ് പ്രശസ്ത ഫ്രഞ്ച് കോമിക് കലാകാരന്മാരെ പരിചയപ്പെട്ടതും തന്റെ അനുഭവങ്ങൾ ഗ്രാഫിക് നോവൽ രൂപത്തിൽ എഴുതുന്നതും. 'പെർസെപോളിസ്" എന്ന സ്വയംലിഖിത ഗ്രാഫിക് നോവൽ മർജാനെ ഒറ്റരാത്രികൊണ്ട് ആഗോള ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു. ഇറാനിയൻ വിപ്ലവകാലത്ത് ഒരു പെൺകുട്ടിയെന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങളും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുമായിരുന്നു ഇതിവൃത്തം. കറുപ്പും വെളുപ്പും ചേർന്ന ലളിതവും തീക്ഷ്ണവുമായ ചിത്രീകരണ ശൈലിക്ക് ജർമ്മൻ എക്സ്പ്രഷനിസത്തിന്റെ സ്വാധീനം നിഴലിച്ചു. 2007ൽ മർജാനും വിൻസെന്റ് പരനോഡും ചേർന്ന് ഈ നോവൽ ആനിമേഷൻ ചലച്ചിത്രമാക്കി. ഇത് കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടി. ഓസ്കാറിന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ വനിതാ ആനിമേഷൻ സംവിധായികയും മർജാൻ സത്രാപിയായി. 'പെർസെപോളിസി'ന് ശേഷം ശ്രദ്ധേയമായ പുസ്തകങ്ങളും സിനിമകളും മർജാൻ സമ്മാനിച്ചു. ഇറാനിയൻ സ്ത്രീകൾ ഒരുമിച്ചിരുന്ന് ചായ കുടിക്കുമ്പോൾ പങ്കുവെക്കുന്ന അവരുടെ പ്രണയം, വിവാഹം, ലൈംഗികത, സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ ആവിഷ്കരിക്കുന്നഗ്രാഫിക് നോവലാണ് 'എംബ്രോയ്ഡറീസ്'. കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ ജീവിക്കുമ്പോഴും പുലർത്തുന്ന സ്വതന്ത്ര ചിന്തകളും അവരുടെ പരസ്പര പിന്തുണയും നോവൽ വ്യക്തമാക്കുന്നു. സ്ത്രീപക്ഷ വായനയിൽ ഏറെ പ്രാധാന്യമുള്ള കൃതിയാണിത്. മർജാന്റെ അമ്മയുടെ അമ്മാവനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന നാസർ അലി ഖാന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കൃതിയാണ് 'ചിക്കൻ വിത്ത് പ്ലംസ്'. തന്റെ പ്രിയപ്പെട്ട സംഗീത ഉപകരണമായ തബ്ല തകർന്നതിനെ തുടർന്ന് ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ട് മരണത്തിനായി കാത്തിരിക്കുന്ന ഒരു കലാകാരന്റെ കഥയാണിത്. 2011ൽ ഇത് ഒരു ലൈവ്ആക്ഷൻ സിനിമയായി അവർ സംവിധാനം ചെയ്തു. റയാൻ റെയ്നോൾഡ്സ് പ്രധാന വേഷത്തിൽ അഭിനയിച്ച ഡാർക്ക് കോമഡി ഹൊറർ സിനിമയാണ് 'ദി വോയ്സസ്'. മാനസിക രോഗമുള്ള ഒരു ഫാക്ടറി തൊഴിലാളിയുടെ കഥയാണ് സിനിമ പറഞ്ഞത്. പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയുടെ ജീവിതത്തെയും അവരുടെ കണ്ടെത്തലുകൾ ലോകത്തുണ്ടാക്കിയ മാറ്റങ്ങളെയും ആസ്പദമാക്കി മർജാൻ സംവിധാനം ചെയ്ത ജീവചരിത്ര സിനിമയാണ് 'റേഡിയോ ആക്ടീവ്'. 2022ൽ ഇറാനിൽ മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സ്ത്രീകളുടെ അവകാശ സമരങ്ങളെ ആസ്പദമാക്കി, നിരവധി കലാകാരന്മാരെയും എഴുത്തുകാരെയും ഒരുമിച്ച് ചേർത്ത് തയ്യാറാക്കിയ ഗ്രാഫിക് നോവലാണ് 'വുമൺ, ലൈഫ്, ഫ്രീഡം"
ഫെമിനിസ്റ്റല്ല, ഹ്യൂമനിസ്റ്റ്
'ഫെമിനിസ്റ്റ്" എന്നതിനേക്കാൾ 'ഹ്യൂമനിസ്റ്റ്" (മനുഷ്യസ്നേഹി) എന്ന് വിളിക്കപ്പെടാനായിരുന്നു മർജാന്റെ ആഗ്രഹം. ലോകം വിഭജിക്കപ്പെട്ടിട്ടില്ലെന്നും, വിഭജനം ജനങ്ങൾ തമ്മിലല്ല മറിച്ച് അധികാരികളും സാധാരണക്കാരും തമ്മിലാണെന്നും അവർ വിശ്വസിച്ചു. 2006-ൽ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. എന്നാൽ 2025-ൽ ഫ്രഞ്ച് സർക്കാർ ഇറാനോട് കാണിച്ച രാഷ്ട്രീയ കാപട്യങ്ങളിൽ പ്രതിഷേധിച്ച് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ 'ലെജിയൻ ഡി ഹോണർ" നിരസിച്ചതിലൂടെ അവരുടെ നിലപാടിന്റെ ആഴവും വ്യക്തമാകും.
മർജാൻ ഓർമ്മകൾ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പോരാട്ടങ്ങളുടെ കെടാത്ത കനലാണ്. മിഡിൽ ഈസ്റ്റിന്റെ പശ്ചാത്തലത്തിൽ സ്ത്രീ സ്വത്വവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിച്ച വിപ്ലവകാരിയെ, ഭർത്താവും സ്വീഡിഷ് നിർമ്മാതാവും നടനുമായ മത്തിയാസ് റിപ്പയുടെ മരണം കടുത്ത വിഷാദത്തിലാക്കി. ഒടുവിൽ ജൂണിന്റെ തീരാനഷ്ടമായി മർജാൻ. ''എന്റെ ജീവിതത്തിന്റെ പ്രണയം എനിക്ക് നഷ്ടപ്പെട്ടു""- കടുത്ത വിഷാദം പുതച്ച മർജാന്റെ വാക്കുകളുടെ മണമുണ്ട് , മരണത്തിനും!.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |