
ഏലയ്ക്കയിട്ട് അടിച്ചെടുത്ത ചൂട് ചായ, ആവി പറക്കുന്ന ചിക്കൻ ബിരിയാണിയുടെ ഗന്ധം, ചില്ലലമാരയിൽ ആളെ മയക്കുന്ന ചെറുകടികൾ, ഉപ്പിലിട്ടത്... അറബിക്കടലിന്റെ തീരത്ത് മലബാർ രുചികൾ മനംമയക്കുകയാണ്. മലബാറിന് ഭക്ഷണം വെറുമൊരു വിശപ്പടക്കൽ മാത്രമല്ല; അത് സ്നേഹത്തിന്റെ ഭാഷയും സംസ്കാരത്തിന്റെ അടയാളവും തലമുറകൾ കൈമാറിയ പൈതൃകവുമാണ്.
കടൽ കടന്നെത്തിയവരുടെയും കടൽ കടന്നുപോയവരുടെയും സംഭാവനകൾ ചേർന്നതാണ് മലബാറിന്റെ രുചി വൈവിദ്ധ്യം. അറബിക്കടലിന്റെ തീരത്ത് നൂറ്റാണ്ടുകളായി നടന്ന വ്യാപാരങ്ങളും സംസ്കാരങ്ങളുടെ കൈമാറ്റവും മലബാറിന്റെ അടുക്കളകളെ സമ്പന്നമാക്കി. എരിവും പുളിയും മധുരവും ഒത്തുചേർന്ന രുചിക്കൂട്ടിൽ ചരിത്രത്തിന്റെ അടരുകളും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും നിറഞ്ഞുനിൽക്കുന്നു.
മൊഞ്ചുള്ള രുചികൾ
ചൂട് കല്ലുമ്മക്കായയും ഐസൊരതിയും മിൽക്ക് സർബ്ബത്തും സനേഹത്തിൽപ്പൊതിഞ്ഞ് നൽകുന്ന കോഴിക്കോട്. കുറ്റിച്ചിറ ബിരിയാണിയും കല്ലുമ്മക്കായയും ഹൽവയും കഴിക്കാൻ മറക്കല്ലേയെന്ന് ഓർമ്മിപ്പിക്കുന്നവരുമുണ്ട്. അത്രയേറേയുണ്ട് രുചിമനസുകളിൽ കോഴിക്കോടൻ മഹിമ. ചായക്കൊപ്പം അവലും പഴവും നിറച്ച് മഞ്ഞ നിറത്തിലുള്ള ഏലാഞ്ചി കഴിച്ചുകൊണ്ട് തുടങ്ങുന്ന പുലരി. കണ്ടാൽ പഴം പൊരിയാണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും പൊരിച്ചെടുക്കാതെ ആവിയിൽ വേവിച്ചൊരു ഐറ്റം. മീനും ഇറച്ചിയും നിറച്ചൊരു കൽമാസും കല്ലുമ്മക്കായുമെല്ലാമുണ്ടാകും. മിഠായിത്തെരുവിലെ ഹൽവ കൊതിപ്പിക്കും. കോഴിക്കോടിന്റെ ഹൽവാ മധുരത്തിൽ ഒരു പോലെ അലിഞ്ഞുതീർന്നവരാണ് മലയാളികളും ബ്രിട്ടിഷുകാരും പോർച്ചുഗീസുകാരുമൊക്കെ. മധുരം കൊണ്ടല്ല, അതിന്റെ ഗുണം കൊണ്ടാണ് ഈ ഹൽവ ജനമനസുകളിൽ കുടിയേറിയത്. മധുരത്തിന്റെ പേരിൽ ഒരുതെരുവ് തന്നെ ഉയിർകൊണ്ടു!
കുറ്റിച്ചിറ, പാരഗൺ, റഹ്മത്ത്, ബോംബെ..പ്രശസ്തമായ ഹോട്ടലുകളിൽ നിന്ന് ബിരിയാണി മണം മാടിവിളിക്കും. ഇതിനിടെ മറക്കാതെ രുചിച്ച് നോക്കണം ഭാസ്കരേട്ടന്റെ കടയിലെ മിൽക് സർബത്ത്’. ഐസ് ഉടച്ചിട്ട്, സർബത്തൊഴിച്ച് പാലൊഴിച്ച് നൽകുന്ന ആ ഒരു ഗ്ലാസ് അകത്താക്കിയാൽ ഇങ്ങള് പറയും ''ആഹാ സ്വർഗം""! വർഷങ്ങളായി കോഴിക്കോട്ടുകാരുടെ ദാഹമകറ്റുന്ന മിൽക് സർബത്തിൻ രുചി തേടിയെത്തുന്നവർ നിരവധിയാണ്.
കപ്പലോടിക്കും
ചെറുകടികൾ
സുലൈമാനിയും രുചിച്ച് നഗരം ചുറ്റുമ്പോഴേക്കും കടകളിലെ ചില്ലുകൂട്ടിനുള്ളിൽ പലഹാരം. പിന്നെ ബീച്ചിലെത്തി നല്ലൊരു ചായയും കാടമുട്ട ഫ്രൈയും ഫൈവ് സ്റ്റാർ ലെവലിൽ കഴിക്കുന്നത് പ്രത്യേകം വൈബാണ്. പ്രത്യേക ഡിസൈനിലും നിറത്തിലുമുള്ള ഉന്തുവണ്ടികളും വറുത്തു വച്ച കോഴിക്കകത്ത് മുട്ട നിറച്ചുണ്ടാക്കിയ ‘കോഴി നിറച്ചത ് ’, കണ്ടാൽ പുഡ്ഡിങ്ങിന്റെ ഛായയുള്ള ‘മുട്ടമാല’, പഴമുടച്ച് തേങ്ങയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ‘ഉന്നക്കായ’, ചട്ടിപ്പത്തിരി, ചിക്കൻ പൊട്ടിത്തെറിച്ചത്, കൂന്തൽ ഫ്രൈ, ലോലിപ്പോപ്പ്, കോളിഫ്ലവർ പൊരിച്ചത് ... അങ്ങനെ കൊതിയൂറും പലഹാരങ്ങളും മാടി വിളിച്ചുകൊണ്ടേയിരിക്കും.
കോഴിക്കോടൻ രുചികളുടെ ഹൃദയഭാഗമാണ് മാപ്പിള വിഭവങ്ങൾ. തെക്കേപ്പുറത്തെ പഴയ തറവാടുകളുടെ അടുക്കളകളിൽ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും യാത്ര ചെയ്ത് ഇവ മലബാറിന്റെ ഐഡന്റിറ്റിയായി. ചട്ടിപ്പത്തിരിയും ഉന്നക്കായയും ഇറച്ചിപ്പത്തിരിയും അലീസയും ചിപ്പിയപ്പവുമങ്ങനെ രുചികൾ കഥകൾ പറയുന്നു.
തലശേരി ബിരിയാണി
നെയ്യിൽ വറുത്തെടുത്ത മസാലക്കൂട്ടുകൾ ചേർത്ത് ഇളക്കിയെടുക്കുന്ന തലശേരി ബിരിയാണി മോഹിപ്പിക്കും. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പാരിസ് ഹോട്ടൽ തലശേരി ബിരിയാണിയുടെ ഈറ്റില്ലമാണ്. അടുത്ത തലശേരി സ്പെഷ്യലാണ് കോഴിക്കോൽ. പേര് കേട്ടാൽ കരുതും ചിക്കിപ്പെറുക്കി നടക്കുന്ന കോഴിയുടെ കാൽ പൊരിച്ചതാണെന്ന്. എന്നാൽ ഇത് അതല്ല. കപ്പ കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക ഐറ്റം’. തലശേരി പട്ടണത്തിലെ തട്ടുകടകളിലെ തറവാടി. കട്ടി കുറച്ച് ചെറുതായി അരിഞ്ഞിട്ട കപ്പ, മസാലയും ചേർത്ത് കോഴിക്കാലു പോലെ പൊരിച്ചെടുക്കുമ്പോൾ വായിൽ കപ്പലോടും. മീൻ വിഭവങ്ങൾക്കും മലബാറിന്റെ ഭക്ഷണ സംസ്കാരത്തിൽ പ്രത്യേക സ്ഥാനമുണ്ട്. മുളകിട്ട മീൻകറിയും തേങ്ങ അരച്ച മീൻകറിയും ചെമ്മീൻ വിഭവങ്ങളുടെ വൈവിദ്ധ്യവും തീൻമേശകളെ സമ്പന്നമാക്കിയിട്ടേയുള്ളൂ.
ചരിത്രം ചിലപ്പോൾ അടുക്കളകളിലും ജീവിച്ചിരിക്കും. തലമുറകൾ കൈമാറിയ പാചകരഹസ്യങ്ങളിലും വീട്ടമ്മമാരുടെ കൈപ്പുണ്യത്തിലും ഉത്സവ വിരുന്നുകളിലും അതിഥികൾക്കായി തുറന്ന തീൻമേശകളിലുമാണ് മലബാറിന്റെ യഥാർഥ ചരിത്രം ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ മലബാറിന്റെ രുചിപ്പെരുമ ഒരു ഭക്ഷണകഥ മാത്രമല്ല; ഒരു നാടിന്റെ ആത്മാവിന്റെ കഥ കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |