
ഹോങ്കോംഗ് : കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തെരുവിലൂടെ കടത്താൻ ശ്രമിച്ച കേസിൽ ഹോങ്കോംഗ് ഹൈക്കോടതിയിൽ വിചാരണ നേരിട്ട് യുാവാവ്. 2022ൽ നടന്ന കൊലപാതകത്തിൽ ഇരുപത്തിയൊൻപതുകാരനായ എൻജി കാസിംഗ് എന്ന യുവാവാണ് വിചാരണ നേരിടുന്നത്. 30കാരിയായ യിപ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിലാണ് കാമുകി മരിച്ചതെന്ന് സമ്മതിച്ച പ്രതി, തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ സംഭവിച്ചതാണ് ഇതെന്നാണ് കോടതിയിൽ വാദിക്കുന്നത്.
പ്രതി കുറ്റം സമ്മതിച്ച് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് വിചാരണ നേരിടാൻ തയ്യാറായെങ്കിലും പ്രൊസിക്യൂഷൻ ഇത് തള്ളി. യുവാവിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് വിചാരണ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രതി കോടതിയിൽ പറയുന്ന കാര്യങ്ങൾ പൂർണമായും കള്ളമാണെന്ന് സീനിയർ പബ്ലിക് പ്രൊസിക്യൂട്ടർ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിൽ 55 ശതമാനത്തോളം ആസിഡ് പോലുള്ള രാസവസ്തുക്കൾ വീണ് പൊള്ളലേറ്റ മുറിവുകളുണ്ടായിരുന്നു. ഈ പരിക്കുകളെക്കുറിച്ച് പ്രതി പൊലീസിനോട് പല തവണ മാറ്റിപ്പറഞ്ഞതായും യഥാർത്ഥ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും പ്രൊസിക്യൂഷൻ വാദിക്കുന്നു.
പ്രതി കാമുകിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പ്രൊസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ അടി നിർത്താൻ കാമുകി തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തറയിൽ ഡ്രെയിൻ ക്ലീനർ (ആസിഡ്) ഒഴിച്ചതും തന്റെ കാലുകളിലേക്ക് അത് കോരിയൊഴിക്കാൻ ആവശ്യപ്പെട്ടതും കാമുകി തന്നെയാണെന്നും ഇയാൾ വാദിക്കുന്നു. ഇതിനിടെ കാമുകി തെന്നിവീണ് ചുവരിലിടിച്ച് പരിക്കേൽക്കുകയായിരുന്നു. ഏപ്രിൽ 28-ന് പുലർച്ചെ കടുത്ത വേദനയുണ്ടെന്നും താൻ ഇനി ജീവനോടെയുണ്ടാകില്ലെന്നും പറഞ്ഞതിന് പിന്നാലെ കാമുകി അബോധാവസ്ഥയിലായി എന്നാണ് പ്രതിയുടെ മൊഴി.
യുവതി മരിച്ചതോടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഉന്തുവണ്ടിയിലാക്കി തെരുവിലൂടെ കടത്താനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ വഴിപോക്കനായ ഒരാൾ ഇത് ശ്രദ്ധിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. അറസ്റ്റിലായതിന് പിന്നാലെ, 'ഇത് എന്റെ കാമുകിയാണ്, വടികൊണ്ട് അടിച്ചപ്പോൾ അബദ്ധത്തിൽ മരിച്ചുപോയതാണ്' എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |