
കൊച്ചി: വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ് തുടങ്ങിയ ജലജന്യ രോഗങ്ങൾ പകരാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. മഴക്കാലത്ത് കുടിവെള്ള സ്രോതസുകൾ മലിനമാകാൻ സാദ്ധ്യതയുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ അടിയന്തരമായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തണം. ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
പാലിക്കേണ്ടതുണ്ട്
ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക എന്നതാണ്. തിളപ്പിച്ച വെള്ളത്തിൽ തിളപ്പിക്കാത്ത വെള്ളം ചേർത്ത് ഉപയോഗിക്കരുത്. 20 മിനിറ്റ് വെട്ടിത്തിളപ്പിക്കണം. പൊതുവിതരണ ശൃംഖലകളിൽ നിന്നുള്ള വെള്ളം, ആർ.ഒ വാട്ടർ, ഫിൽറ്ററുകളിൽ നിന്നുള്ള വെള്ളം, കാനുകളിലെ വെള്ളം, ക്ലോറിനേറ്റ് ചെയ്തവെള്ളം എന്നിവയൊക്കെയാണെങ്കിലും കുടിക്കുംമുമ്പ് 20 മിനിറ്റ് നന്നായി തിളയ്ക്കണം.
ഐസ്, ശീതള പാനീയങ്ങൾ, സംഭാരം, ചട്നി എന്നിവ തയ്യാറാക്കാനും തിളപ്പിച്ചാറ്റിയ ജലം മാത്രമേ ഉപയോഗിക്കാവൂ
കിണറുകളും മറ്റ് ജലസ്രോതസുകളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ക്ലോറിനേറ്റ് ചെയ്യണം
പാത്രങ്ങൾ കഴുകാനും വായ കഴുകാനും ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക
രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കുക
1. രോഗബാധയുള്ളവർ ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യരുത്
2. രോഗി ഉപയോഗിച്ച പാത്രങ്ങളും മറ്റും മറ്റുള്ളവരുമായി പങ്കിടരുത്
3. ഭക്ഷണം കഴിക്കും മുമ്പും, മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |