
ന്യൂഡൽഹി: സന്നദ്ധസംഘടനകൾ വിദേശഫണ്ട് വാങ്ങുന്നതിലുള്ള നിയന്ത്രണം കർശനമാക്കി ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച 2011ലെ എഫ്‌സിആർഎ ചട്ടങ്ങൾ ഭേദഗതി ചെയ്‌തുകൊണ്ടുള്ള നിയമം പ്രാബല്യത്തിലായി.
വിദേശ ഫണ്ട് വാങ്ങുന്ന എൻജിഒകൾ പ്രവർത്തനത്തെക്കുറിച്ച് സർക്കാരിന് വിശദമായ വിവരം നൽകണമെന്നും ഏതെല്ലാം സംസ്ഥാനങ്ങളിലാണ് പണം ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഭേദഗതിയിൽ പറയുന്നു. ഇനിമുതൽ സ്ഥാപനത്തിന്റെ പൊതുവായ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും മാത്രം ചൂണ്ടിക്കാട്ടി വിദേശസംഭാവനയ്‌ക്ക് അനുമതി തേടാൻ സാധിക്കില്ല. മതം, സംസ്‌കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 105 തരം പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒരു ലക്ഷ്യം ചൂണ്ടിക്കാട്ടി മാത്രമേ രജിസ്‌ട്രേഷന് അനുമതി നൽകുകയുള്ളു.
ഉദാഹരണത്തിന് മതവിഭാഗങ്ങളുടെ ആരാധനാലയത്തിന്റെ നിർമ്മാണം, പുനരുദ്ധാരണം, വിശുദ്ധ ഗ്രന്ഥങ്ങളുടെ അച്ചടി എന്നിങ്ങനെ 18 പ്രവർത്തനങ്ങളാണ് അനുവദിക്കുന്നത്.
കൂടാതെ മതപരിവർത്തനത്തിലേക്ക് കടക്കുന്ന നടപടികൾക്കും വിലക്കുണ്ട്. ചില മേഖലകളിൽ രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. നിലവിൽ എഫ്‌സിആർഎ രജിസ്‌ട്രേഷനുള്ള എല്ലാ സ്ഥാപനങ്ങളും ഒരു വർഷത്തിനുള്ളിൽ അവർ പ്രവർത്തിക്കുന്ന മേഖലയും സംസ്ഥാനങ്ങളും ഉൾപ്പടെയുള്ള കാര്യങ്ങൾ കൃത്യമായി അറിയിക്കണം. ഒന്നിലധികം സംസ്ഥാനങ്ങളിൽ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെങ്കിൽ എഫ്‌സിആർഎ രജിസ്‌ട്രേഷനായി അധിക തുക നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |