
കണ്ണൂർ: പള്ളിയിൽ അതിക്രമിച്ച് കയറി മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് ലഹരിക്കടിമയായ യുവാവ്. ഇന്നലെ രാത്രി ഏഴിലക്കോട് ഫാറൂക്ക് ജുമാ മസ്‌ജിദിലേക്കാണ് യുവാവ് അതിക്രമിച്ച് കയറിയത്. പള്ളി മുഅദ്ദിനായ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ എം സമീർ (37) എന്നിവരെയാണ് യുവാവ് ആക്രമിച്ചത്. ഇവരെ പയ്യന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ കാസർകോട് ബേഡകം സ്വദേശി സിയാദ് അബ്‌ദുല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏഴിലോട് ക്വാട്ടേഴ്‌സിൽ കുടുംബസമേതമാണ് സിയാദ് താമസിക്കുന്നത്. ഇന്നലെ രാത്രി 10.30ഓടെ ലഹരി ഉപയോഗിച്ച് ക്വാർട്ടേഴ്‌സിലെത്തിയ ഇയാൾ ഭാര്യയെയും അയൽവാസികളെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും സിസിടിവി ക്യാമറകൾ തല്ലിത്തകർക്കുകയും ചെയ്‌തു. തുടർന്ന് കത്തിയുമായി പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ശേഷം അവിടത്തെ ജനൽച്ചില്ലുകളും കസേരകളും അടിച്ചുതകർത്തു. ഈ സമയം പള്ളിയിലുണ്ടായിരുന്ന മുഹമ്മദ് ആഷിക് ഉടൻ കമ്മിറ്റി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നസീർ സ്ഥലത്തെത്തിയെങ്കിലും ലൈറ്റുകളെല്ലാം നശിപ്പിക്കപ്പെട്ടതിനാൽ പള്ളിയിൽ വെളിച്ചമില്ലായിരുന്നു. വടിവാളുമായി ഇരുട്ടിന്റെ മറവിൽ നിന്ന പ്രതിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് നസീറിന് കുത്തേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ മറ്റുള്ളവരെയും പ്രതി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ സാഹസികമായി കീഴടക്കിയത്. ഉടൻ തന്നെ പരിയാരം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |