
തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പുലക്കാട്ടുകര പടിഞ്ഞാറേപുരയ്ക്കൽ വീട്ടിൽ ബാബുവിന്റെ മകൻ രേഷ് ബാബുവാണ് (33) മരിച്ചത്. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്. മേയ് 16നാണ് അടിപിടിക്കേസിൽ രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 17ന് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -1 ഇയാളെ റിമാൻഡ് ചെയ്തു. 26ന് വൈകിട്ട് ജയിലിൽ നിന്ന് രേഷ് ബാബുവിന്റെ പിതാവിനെ വിളിച്ച് മകൻ സുഖമില്ലാതെ മെഡിക്കൽ കോളേജിലാണെന്നും എത്തണമെന്നും ആവശ്യപ്പെട്ടു.
ടോയ്‌ലെറ്റിൽ പോയി തിരികെവരുന്നതിനിടെ ചന്ദനത്തിരി പല്ലിനിടയിൽ കുത്തിയപ്പോൾ വായിൽ നിന്നും ചോര വന്നെന്നും ചോര ഛർദ്ദിച്ചെന്നുമായിരുന്നു വിശദീകരിച്ചത്. രേഷിന്റെ ചുണ്ടിൽ നീര് കെട്ടിയിരുന്നതായും തലയിൽ ചതവുണ്ടെന്നും ഡോക്ടർ പറഞ്ഞതായും പിതാവ് പറയുന്നു. മരുന്ന് ഓവർ ഡോസ് കഴിച്ചെന്നാണ് പൊലീസ് ഒടുവിൽ വിശദീകരിച്ചത്. എന്നാൽ, മരുന്ന് കഴിക്കേണ്ട അസുഖമൊന്നും രേഷിനില്ലെന്ന് പിതാവ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർക്ക് ബാബു പരാതി നൽകിയിട്ടുണ്ട്.
മരണകാരണം മർദ്ദനമല്ലെന്ന് റിപ്പോർട്ട്
തൃശൂർ: രേഷ് ബാബുവിന്റെ മരണം മർദ്ദനം മൂലമല്ലെന്നും രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ കുറവുകാരണം തലച്ചോറിൽ രക്തസ്രാവമുണ്ടായി ആന്തരികാവയവങ്ങളെ ബാധിച്ചതാണെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്ലേറ്റ്ലെറ്റ് കുറഞ്ഞതെങ്ങനെയെന്ന് കണ്ടെത്താൻ ആന്തരികാവയവങ്ങൾ പാത്തോളജി ലാബിലേക്ക് അയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |