
കൊച്ചി: ആയിരം കോടി രൂപ വിലവരുന്ന 12 കോടി വേദനസംഹാരി ഗുളികകൾ കയറ്റുമതി ചെയ്യാൻ ശ്രമിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം കൊച്ചിയിൽ അറസ്റ്റിലായ രണ്ട് മലയാളികൾ. തിരുവനന്തപുരം സ്വദേശി എം.ജി. ഉമേഷ്, മലപ്പുറം തിരൂർ സ്വദേശി വി. ഫിർദൗസ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഇവരെ മദ്ധ്യപ്രദേശിലെ ഗ്വാളിയോർ ആസ്ഥാനമായ സെൻട്രൽ ബ്യൂറോ ഒഫ് നാർക്കോട്ടിക്‌സും (സി.ബി.എൻ), ഡയറക്‌ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) കൊച്ചി-ബംഗളൂരു യൂണിറ്റുകളും, കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് ഇടപ്പള്ളിയിൽ വാഹനം തടഞ്ഞാണ് പിടികൂടിയത്. മറ്റൊരുപ്രതിയായ ഗുഡിപതി സുബ്രഹ്‌മണ്യത്തെ നേരത്തെ ബംഗളൂരുവിൽ പിടികൂടിയിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിന്റെ മറവിൽ ആഫ്രിക്കയിലെ ഗിനിയ ബുസാനിലേക്ക് കയറ്റുമതിചെയ്യാനാണ് ഗുളികകൾ ഡൽഹിയിലെ ഗോഡൗണിൽ സൂക്ഷിച്ചത്. ഗുഡിപതി സുബ്രഹ്‌മണ്യമാണ് സ്ഥാപനത്തിന്റെ ഡയറക്‌ടർ.
ഓപ്പറേഷൻ വജ്ര
ഡൽഹിയിലെ ഗോഡൗണിൽ 'ട്രമഡോൾ ഹൈഡ്രോക്‌ളോറൈഡ്" ഗുളികകൾ കണ്ടെത്തിയതോടെ ഈമാസം 10നാണ് 'ഓപ്പറേഷൻ വജ്ര" ദൗത്യം സി.ബി.എൻ ആരംഭിച്ചത്. ഇന്റർനാഷണൽ നാർകോട്ടിക് കൺട്രോൾ ബോർഡിന്റെ അന്വേഷണത്തിൽ കയറ്റുമതി ലക്ഷ്യമായ ബുസാനിലെ വിലാസം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ബുസാനിൽ നിന്ന് ലിബിയയിലേക്ക് കടത്തി മയക്കുമരുന്നായി വിൽക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമായി.
തുടർന്നാണ് ഡി.ആർ.ഐയും സി.ബിഎന്നും ചേർന്ന് ഗുഡിപതി സുബ്രഹ്‌മണ്യത്തെ പിടികൂടിയത്. ഇയാളിൽ നിന്നാണ് മലയാളികൾ കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്നുള്ള രഹസ്യാന്വേഷണത്തിൽ ഇരുവരെയും 20ന് കണ്ടെത്തി. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സബ്‌സ്‌റ്റൻസസ് ആക്‌ട് 1985 പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തുമെന്ന് സി.ബി.എൻ അറിയിച്ചു.
ട്രമഡോൾ ഹൈഡ്രക്‌ളോറൈഡ്
വേദനസംഹാരി
അമിതമായാൽ വൻലഹരിയാകും
പിടിച്ചെടുത്തത്- 12 കോടി ഗുളിക
ഒന്നിന്റെ ഭാരം- 250 മില്ലിഗ്രാം
പിടിച്ചെടുത്തവയുടെ ആകെ ഭാരം-30,000 കിലോ ഗ്രാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |