
ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി സാവരിയ ബസന്ത് (21) കൊല്ലപ്പെട്ടത് പ്രതിയായ സഹപാഠി മലപ്പുറം സ്വദേശി സദറുൽ ആനത്തിന്റെ അപ്പാർട്ട്മെന്റിൽ വച്ചെന്ന് അന്വേഷണസംഘം. ഹരിപ്പാട് പൊലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാർത്ഥികളായിരുന്നു സാവരിയയും സദറുൽ ആനവും. ഇരുവരുടെയും അപ്പാർട്ട്മെന്റുകൾ അടുത്തടുത്താണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് സാവരിയയെ പ്രതിയുടെ അപ്പാർട്ട്മെന്റിൽ എത്തിച്ചെന്നും ഇവിടെ ബലമായി പാർപ്പിച്ച് ഉപദ്രവിച്ചുവെന്നുമാണ് പൊലീസ് നിഗമനം. യുവതിയുടെ തല മുതൽ പാദം വരെയുള്ള മർദ്ദനമേറ്റ പാടുകൾ അവസാന 24 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.
അവധിക്കു നാട്ടിലെത്തിയ സാവരിയയുടെ സഹപാഠികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. യുവതിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി പരിശോധിച്ച ശേഷമാകും തുടർനടപടികൾ.
അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം ആരംഭിച്ചു. സാവരിയയുടെ പിതാവ് ബസന്ത്, ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ഏറ്റുവാങ്ങിയ ബന്ധു ജനീഷ് എന്നിവരുടെ മൊഴിയെടുത്തു. മൂന്നിനാണ് സാവരിയ കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |