കോഴിക്കോട്: പ്രിയദർശിനി സൗജന്യ യാത്രയുടെ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി ബസുകൾ നിറഞ്ഞോടി. ഇന്നലെ കോഴിക്കോട് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയത് 27 ബസുകൾ. പല റൂട്ടുകളിലും ഡീസൽ വില പോലും കഷ്ടമാണെങ്കിലും സർക്കാരിൽ നിന്ന് ഫണ്ട് കിട്ടിയാൽ സർവീസുകൾ ലാഭകരമെന്ന് അധികൃതർ.
നിലവിൽ 31 സർവീസാണ് കോഴിക്കോട് ഡിപ്പോയിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. താമരശേരി-38, തൊട്ടിൽപാലം-30 ,തിരുവമ്പാടി-29,വടകര-23. താമരശ്ശേരി, തൊട്ടിൽപാലം, തിരുവമ്പാടി, വടകര ഡിപ്പോകളിൽ നിന്ന് ഉൾനാടൻ ഗ്രാമങ്ങളിലേക്കും മലയോര മേഖലകളിലേക്കും നടത്തുന്ന ഓർഡിനറി സർവീസുകൾക്ക് പലപ്പോഴും പ്രതീക്ഷിച്ച വരുമാനം ലഭിക്കാറില്ലെങ്കിലും പ്രിയദർശിനി യാത്ര ആരംഭിച്ചതോടെ കളക്ഷനിൽ വലിയ മാറ്റമാണ് ഉണ്ടായത്. രാവിലെയും വൈകീട്ടുമാണ് കൂടുതൽ തിരക്ക് . ദിവസേനയുള്ള യാത്രാച്ചെലവിലെ ലാഭം കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് സഹായകമായെന്ന് യാത്രക്കാർ പറയുന്നു.
ആദ്യ ദിവസങ്ങളിലെ പ്രതികരണം ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതരും വ്യക്തമാക്കുന്നു. വരുമാനവും യാത്രക്കാരുടെ എണ്ണവും വിലയിരുത്തി സർവീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ആലോചിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ഉദ്ഘാടന ദിവസം 27,111 യാത്രക്കാർ
ഉദ്ഘാടന ദിവസ ജില്ലയിൽ 27,111 വനിതാ യാത്രക്കാർ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി. ഏറ്റവും കൂടുതൽ പ്രിയദർശിനി ടിക്കറ്റുകൾ വിതരണം ചെയ്തത് തിരുവമ്പാടി ഡിപ്പോയാണ്. ആദ്യദിനം മാത്രം 7,985 സ്ത്രീകൾ സൗജന്യ യാത്ര നടത്തി. താമരശ്ശേരി ഡിപ്പോയിൽ 7,318 സ്ത്രീകളാണ് സൗജന്യ യാത്ര നടത്തിയത്. വടകര ഡിപ്പോയിൽ 4,001 സൗജന്യ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. മണിയൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ. തൊട്ടിൽപ്പാലം ഡിപ്പോയിൽ 4,439 സ്ത്രീകൾ സൗജന്യ യാത്ര നടത്തി. കോഴിക്കോട് ഡിപ്പോയ്ക്ക് അനുവദിച്ച 31 ബസുകളിൽ 27 ബസുകളാണ് ആദ്യ ദിനം സർവീസ് നടത്തിയത്. ഇവയിൽ മാത്രം 3,368 സ്ത്രീ യാത്രക്കാരാണ് പ്രിയദർശിനി ടിക്കറ്റെടുത്തത്.
'രണ്ടുദിവസം കൊണ്ട് വരുമാനത്തിൽ ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കെ.എസ്.ആർ.ടി.സി ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ നഷ്ടത്തിലോടിയിരുന്ന ട്രിപ്പ് വരെ ലാഭകരമായി മാറിയിട്ടുണ്ട്. ടിക്കറ്റ് നില അനുസരിച്ചുള്ള പണം സർക്കാർ നൽകിയാൽ ലാഭകരമാണ് സർവീസുകൾ'.
പ്രശോഭ് പി.കെ, അസി. ട്രാൻസ്പോർട്ട് ഓഫീസർ,കോഴിക്കോട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |