പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ നാഷണൽ ആയൂഷ് മിഷനിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസം. ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, യോഗ തുടങ്ങിയവ പ്രചരിപ്പിക്കുന്നതിനും സാധരണജനങ്ങൾക്ക് ഇവയുടെ സേവനം ലഭ്യമാക്കുന്നതിനുമാണ് നാഷണൽ ആയുഷ് മിഷൻ ആരംഭിച്ചത്. ഇതിലൂടെ ജീവിത ശൈലീരോഗങ്ങളെ പിടിച്ചുനിർത്തുക എന്നതും സർക്കാർ ലക്ഷ്യമിട്ടിരുന്നു. സംസ്ഥാനത്താകമാനം ഡോക്ടർമാരും നഴ്സുമാരും തെറാപ്പിസ്റ്റുകളും യോഗാദ്ധ്യാപകരുമടക്കം 2000ത്തിലധികം ജീവനക്കാരാണുള്ളത്. പത്തനംതിട്ടയിൽ ഇത്തരത്തിൽ 200ലധികം പേരാണ് ആയുഷ് മിഷനിൽ ജോലിചെയ്യുന്നത്. പുതിയ സർക്കാർ എത്തിയതോടെ ഈ ജീവനക്കാരുടെ കരാറുകൾ പുതുക്കി നൽകുന്നത് മൂന്നുമാസത്തേക്ക് നിജപ്പെടുത്തുകയും ശമ്പളം തടഞ്ഞുവയ്ക്കുകയുമായിരുന്നു. തസ്തിക അനുസരിച്ച് 14000 മുതൽ 30000രൂപ വരെയാണ് ഇവർക്ക് ശമ്പളമായി നൽകിയിരുന്നത്. സ്‌കൂൾ തുറക്കുന്ന വേളയിൽ ശമ്പളം മുടങ്ങിയത് ഭൂരിപക്ഷം ജീവനക്കാർക്കിടയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ശമ്പളമില്ലെങ്കിലും പരിപാടിയിൽ പങ്കെടുക്കണം
ഇത്തവണ യോഗാദിനാചരണം അവധി ദിവസമായതിനാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും 20, 22 തീയതികളിലാണ് പരിപടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ ആയൂഷ് മിഷന്റെ നേതൃത്വത്തിൽ ജില്ലാ അസ്ഥാനത്ത് യോഗ ദിനാചരണം നടന്നിരുന്നു. ശമ്പളം നൽകിയില്ലെങ്കിലം പരിപാടിയിൽ പങ്കെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ കർശന നിർദ്ദേശമാണ് നൽകിയത്. ജോലി പോകുമെന്ന പേടിയിൽ കടം വാങ്ങിയും പരിപാടിക്ക് പങ്കെടുത്തവരും ഇക്കുട്ടത്തിലുണ്ട്. മുൻ വർഷങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ യോഗാദിനാചരണം നടത്തുന്നതിന് 3000രൂപ വരെ അനുവദിച്ചിരുന്നു. എന്നാൽ ഇക്കുറി ഇതും നൽകിയിട്ടില്ല.
മതിയായ യാത്രാ ബത്തയില്ല
ആയുഷ് മിഷൻ ജീവനക്കാരായ ഡോക്ടർ മുതൽ നഴ്സുവരെയുള്ള ജീവനക്കാർക്ക് അതാത് ഡിസ്പൻസറിയിൽ ജോലി ചെയ്താൽ മതി. എന്നാൽ യോഗാദ്ധ്യാപകർക്ക് ഡിസ്പൻസറികളിലെത്തുന്ന രോഗികൾക്ക് രോഗശമനത്തിന് ആവശ്യമായ യോഗാ പരിശീലന നിർദ്ദേശങ്ങളും നൽകുന്നതിനൊപ്പം പ്രദേശിക മേഖലയിൽ സഞ്ചരിച്ച് യോഗാ ക്ലാസുകൾ സംഘടിപ്പിക്കണം. വകുപ്പിൽ നിലവിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഇ ഹെൽത്തുമായി ബന്ധപ്പെട്ട സഹായങ്ങളും നൽകണം. എന്നാൽ ഇങ്ങനെ സഞ്ചരിച്ച് പ്രവർത്തിക്കുന്നതിന് മതിയായ യാത്രാ ബത്തയും നൽകുന്നില്ലെന്ന ആക്ഷേമപമുണ്ട്
പത്തനംതിട്ട ജില്ലയിലെ ജീവനക്കാരുടെ എണ്ണം : 201
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |