
ഇലവുംതിട്ട : ഓമല്ലൂർ ഊന്നുകല്ല് വെട്ടോലിമലയിലെ എലോഹിം വർഷിപ് സെന്ററിൽ താമസിച്ചു പഠിച്ചിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതികളായ മൂന്നു പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റുചെയ്തു. ഓമല്ലൂർ ചെന്നീർക്കര മുട്ടത്തുകോണം പുല്ലാമല ഇരുന്ന കുഴിക്കൽ പുതുവേലിൽ വീട്ടിൽ റെജി സോളമൻ (42), പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി ചരിവ് കാലായിൽ ബെന്നി ബാബു (38), കൊല്ലം പൂയപ്പള്ളി കാറ്റാടി മരുതമൺപള്ളി ബിജോ ഭവനം സിജോ കുഞ്ഞുമോൻ (34) എന്നിവരാണ് പിടിയിലായത്. ഇടുക്കി അമ്പലമേട് സ്വദേശിയായ 17 കാരനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന ഇവരെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്.
കുട്ടികളെ ഉപദ്രവിച്ച കേസ് രജിസ്റ്റർ ചെയ്തതിനുശേഷം എരുമേലി സ്വദേശിയായ 15 കാരനെ 2025 ഡിസംബറിൽ മോഷണക്കുറ്റം ആരോപിച്ച് വർഷിപ് സെന്ററിൽ പലതവണ ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ മൂന്നുപേർ തന്നെയാണ് ആ കേസിലും പ്രതികൾ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികൾക്കായി ഊർജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇലവുംതിട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് കരിം, എസ്.ഐ.ഉണ്ണികൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനൂപ്, ശ്രീരാജ് സി.പി.ഒ മാരായ അജിത്ത്, വിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |