
പറവൂർ: കൂനമ്മാവിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും കവർന്ന കേസിൽ അസാം സ്വദേശികളായ നൂർ മുഹമ്മദ് അലി (34), മുന്ന അലി (32), ജാവേദ് അബ്ദുൾഖാൻ (36), നൂർജമാൽ അലി (23) എന്നിവരെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ച നടന്ന് 24 മണിക്കൂറിനുള്ളിലാണ് ഇവരെ പിടികൂടിയത്.
കൂനമ്മാവ് പള്ളിക്കടവ് റോഡിൽ ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണ് വെള്ളിയാഴ്ച പകൽ കവർച്ച നടന്നത്. രാവിലെ ദേവസിയും ഭാര്യ ഷീലയും ആശുപത്രിയിൽ പോയി വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. റോഡിലെ നിരീക്ഷണ ക്യാമറകളിൽ നിന്നാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കൂനമ്മാവ് ഭാഗത്ത് വിവിധ ജോലികൾ ചെയ്യുന്നവരാണ് പ്രതികൾ.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യാനായി ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മോഷ്ടിച്ച ആഭരണങ്ങളും പണവും കണ്ടെത്തിയിട്ടില്ല.
വീടിന്റെ പിൻവാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് പാരയും മറ്റും പൊലീസ് കണ്ടെടുത്തു. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ വരാപ്പുഴ പൊലീസാണ് അന്വേഷണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |