പുതുക്കാട്: അതിരപ്പിള്ളി മേഖലയിൽ വനംവകുപ്പ് നടത്തുന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി കാട്ടാനകൾ കൂട്ടത്തോടെ പാലപ്പിള്ളി, കുണ്ടായി, ചക്കിപ്പറമ്പ് ഭാഗങ്ങളലേക്ക് കുടിയേറിയെന്നും, ഇവ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്നും കാണിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലും ചില പ്രാദേശിക ചാനലുകളിലും വരുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് ചാലക്കുടി ഡി.എഫ്.ഒ. ചാലക്കുടി, വാഴച്ചാൽ ഡിവിഷനുകളിൽ ഉൾപ്പെട്ട അതിരപ്പിള്ളി ജനവാസ മേഖലയിൽ നിന്നും പ്രത്യേക ദൗത്യത്തിലൂടെ മാറ്റുന്ന ആനകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിച്ചു വരുന്നുണ്ട്. ഇവ അതിരപ്പിള്ളി, വാഴച്ചാൽ റിസർവ് വനങ്ങളിലാണ് നിലവിൽ ഉള്ളത്. പ്രത്യേക ദൗത്യം ആരംഭിക്കുന്നതിന് മുൻപ് പാലപ്പിള്ളി ചൊക്കന വനമേഖലയിൽ ഉണ്ടായിരുന്ന ഒരു ആന അതിരപ്പിള്ളി ഭാഗത്ത് എത്തുകയും, പിന്നീട് പാലപ്പിള്ളി ഭാഗത്ത് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
നിലവിൽ പാലപ്പിള്ളി ചൊക്കന മേഖലയിൽ കാണുന്ന മറ്റ് ആനകൾ അവയുടെ സ്വാഭാവിക സഞ്ചാരപഥത്തിന്റെ ഭാഗമായി അവിടെത്തന്നെയുള്ളവയാണ്, ഇവ പുതിയതായി വന്നവയല്ല. പാലപ്പിള്ളി മേഖലയിൽ ആനകളെ ജനവാസമേഖലയിൽ നിന്നും മാറ്റുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആർ.ആർ.ടി, പട്രോളിംഗ് ടീമുകൾ പൂർണ സജ്ജമാണ്. ചാലക്കുടി ഡിവിഷനിലെ വന്യജീവി സംഘർഷങ്ങൾ ദൂരീകരിക്കുന്നതിനായി ഒരു ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ 15 ഓളം ജീവനക്കാരുണ്ട്. ഇതിൽ നിന്നും ദിവസേന 4 പേർ മാത്രമാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചു നടക്കുന്ന പ്രത്യേക ദൗത്യത്തിൽ പങ്കെടുക്കുന്നത്. ബാക്കി ജീവനക്കാരെല്ലാം പാലപ്പിള്ളി മേഖലയിൽ തന്നെ സേവനത്തിലുണ്ട്.
വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ, ജനങ്ങളിൽ ആശങ്കയും ഭയവും ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള വാർത്തകൾ മാദ്ധ്യമങ്ങളും പൊതുജനങ്ങളും പങ്കുവെയ്ക്കുന്നത് ഒഴിവാക്കണമെന്നും വനംവകുപ്പുമായി സഹകരിക്കണമെന്നും ഡി.എഫ്.ഒ അഭ്യർത്ഥിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |