
മിയോമി: ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായകമായ അവസാനമത്സരത്തിൽ സ്കോട്‌ലൻഡിനെ തകർത്തെറിഞ്ഞ് ബ്രസീൽ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയം. വിനീഷ്യസ് ജൂനിയർ രണ്ട് ഗോളും മത്തേയൂസ് കൂന്യ ഒരു ഗോളും നേടി. 980 ദിവസങ്ങൾക്ക് ശേഷം സൂപ്പർ താരം നെയ്മറും കളത്തിലിറങ്ങി. 75-ാം മിനിറ്റിൽ പകരക്കാരനായാണ് താരം എത്തിയത്.
കളിയുടെ ഏഴാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ സ്കോട്‌ലൻഡിനെതിരെ ആദ്യ ഗോൾ നേടി. പിന്നാലെ 22-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയർ വീണ്ടും ഗോൾ നേടി. എന്നാൽ വാർ പരിശോധിച്ച ശേഷം റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. വീഡിയോ റിവ്യുവിൽ ഗോൾ അടിക്കുന്നതിന് മുൻപ് വിനി ഫൗൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നിഷേധിച്ചത്.
ആദ്യപകുതിയുടെ അധികസമയത്ത് വിനീഷ്യസ് ജൂനിയറുടെ രണ്ടാം ഗോളും പിറന്നു. 60-ാം മിനിറ്റിൽ മത്തേയൂസ് കൂന്യയിലൂടെ ബ്രസീൽ മൂന്നാമത്തെ ഗോളും നേടി. മൂന്ന് മത്സരങ്ങളിൽ രണ്ടുജയവും ഒരു സമനിലയുമായി ബ്രസീലും മൊറോക്കോയും ഗ്രൂപ്പിൽ ഏഴ് പോയിന്റ് പങ്കിട്ടെങ്കിലും മികച്ച ഗോൾ ശരാശരിയിൽ ബ്രസീൽ ഒന്നാമതായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |