
ന്യൂഡൽഹി: ദാമ്പത്യത്തിൽ ന്യായമായ കാരണമില്ലാതെ തുടർച്ചയായി ലൈംഗിക ബന്ധം വിസമ്മതിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്നും വിവാഹമോചനത്തിന് സാധുവായ കാരണമാണെന്നും സുപ്രീം കോടതി വിധിച്ചു.
ലൈംഗിക ബന്ധത്തിന് തടയിടുന്നത് കടുത്ത വൈകാരിക പ്രശ്‌നങ്ങൾക്കിടയാക്കുമെന്നും അത് വിവാഹത്തിന്റെ അടിത്തറയെ ബാധിക്കുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധം നിഷേധിച്ചതിന്റെ പേരിൽ ഡോക്ടർക്ക് വിവാഹമോചനം അനുവദിച്ച രാജസ്ഥാൻ ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
പരസ്പര ബഹുമാനം, പ്രതീക്ഷകൾ, ഉത്തരവാദിത്തം എന്നിവയിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സാമൂഹിക പങ്കാളിത്തമാണ് വിവാഹം. രണ്ട് ആളുകൾ വിവാഹിതരാകുമ്പോൾ താൽപര്യങ്ങളിൽ പരസ്പരാശ്രിത്വം കൈവരുന്നു-കോടതി ചൂണ്ടിക്കാട്ടി. 18 വർഷത്തെ ദാമ്പത്യത്തിൽ കക്ഷികൾ 2-3 മാസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരുമിച്ച് താമസിച്ച കാലത്ത് ഭാര്യ നേരത്തെ ഉറങ്ങുകയും മുറി അകത്ത് നിന്ന് പൂട്ടുകയും ചെയ്യുമായിരുന്നു. ഭർത്താവ് ആവശ്യപ്പെട്ടാലും വാതിൽ തുറന്നിരുന്നില്ല. വെവ്വേറെ മുറികളിലാണ് കിടന്നതെന്ന് ഭാര്യ സമ്മതിച്ചിരുന്നു.
വിവാഹം ഏകപക്ഷീയമായി നടപ്പിലാക്കേണ്ട അവകാശമല്ലെന്നും വൈകാരിക പിന്തുണ, വിശ്വസ്തത, ഉത്തരവാദിത്തം, പരിചരണം എന്നിവ ഉൾപ്പെടുന്ന ഒരു പങ്കാളിത്ത ഉടമ്പടിയാണെന്നും കോടതി നിരീക്ഷിച്ചു. ഇണയുടെ അവകാശങ്ങൾ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. രാജസ്ഥാൻ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |