
ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനമേർപ്പെടുത്തിയതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ടെലഗ്രാം സേവനങ്ങൾ തടഞ്ഞതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് തേജസ് കരിയയ്ക്ക് മുന്നിലാണ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച ഹർജി എത്തിയത്.
ഏകപക്ഷീയമായ നിലപാടാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും തങ്ങളുടെ വീശദീകരണം തേടാതെയാണ് നടപടിയെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് ടെലഗ്രാം കമ്പനി ഹർജി സമർപ്പിച്ചിരിക്കുന്നത്. ഡൽഹി ഹൈക്കോടതി അവധിക്കാല ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.
കേന്ദ്രസർക്കാർ ഈ മാസം 22 വരെയാണ് ടെലഗ്രാമിന് നിരോധനമേർപ്പെടുത്തിയത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നീക്കം നടത്തിയതെന്നാണ് വിശദീകരണം. എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നൽകിയ വിവരമനുസരിച്ച് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പാണ് പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാമിന്റെ സേവനങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |