
വീഡിയോ കോളിലൂടെ കണ്ടുമുട്ടിയ യുവതിയെ മാതാപിതാക്കളുടെ സമ്മർദത്തിന് വഴങ്ങി വിവാഹം കഴിച്ച യുവാവ് ഒടുവിൽ വിവാഹമോചനം തേടി കോടതിയിൽ. ചൈനയിലെ ഷെജിംഗ് പ്രവിശ്യയിൽ നിന്നുള്ള 32 കാരനായ ഗു എന്ന യുവാവാണ് വിവാഹം കഴിഞ്ഞ് ഒമ്പതാം ദിവസം വിവാഹമോചനത്തിനായി കോടതിയിലെത്തിയത്.
ഏക മകന്റെ വിവാഹം നടക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ഒരു ലോക്കൽ മാട്രിമോണി കേന്ദ്രം വഴിയാണ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നിന്നും മുപ്പതുകാരിയായ യുവതിയെ കണ്ടെത്തിയത്. യുവതിയുടെ പ്രൊഫൈലിൽ കടബാധ്യതകളോ മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളോ രോഗങ്ങളോ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരുവരും അഞ്ചുമിനിറ്റ് മാത്രം നീണ്ട വീഡിയോ കോളിലൂടെ സംസാരിക്കുകയും നേരിട്ട് ഒരു തവണ പോലും കാണാതെ വിവാഹം തീരുമാനിക്കുകയുമായിരുന്നു.
മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വിവാഹവും രജിസ്റ്റർ ചെയ്തു. വധുവിന്റെ വീട്ടുകാർക്ക് സ്ത്രീധനവും മാട്രിമോണി കേന്ദ്രത്തിന് നൽകിയ കമ്മീഷനും വിവാഹ ചെലവും ഉൾപ്പെടെ ഏകദേശം 265000 യുവാൻ( ഇന്ത്യൻ രൂപ 36 ലക്ഷം) ആണ് യുവാവിന്റെ കുടുംബത്തിന് ചെലവായത്. എന്നാൽ വിവാഹത്തിന് ശേഷമാണ് യുവതിക്ക് ലക്ഷങ്ങളുടെ കടബാധ്യതയുള്ളതായും കരൾ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായും യുവാവ് അറിഞ്ഞത്. ഇതോടെ ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ ഇയാൾ തൊട്ടടുത്ത ദിവസം തന്നെ വിവാഹമോചനത്തിന് ആവശ്യപ്പെടുകയായിരുന്നു.
ആദ്യം വിവാഹമോചനത്തിന് തയ്യാറായ യുവതി പിന്നീട് തീരുമാനം മാറ്റുകയും യുവാവിനെതിരെ കോടതിയെ സമീപിക്കുകയുമായിരുന്നു. വിവാഹമോചന വാർത്ത തന്നെ മാനസികമായി തളർത്തിയെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. 50,000 യുവാൻ (ഏകദേശം 6 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, തന്നെ ചതിച്ച മാട്രിമോണി സെന്ററിനെതിരെ യുവാവും ഇപ്പോൾ നിയമപോരാട്ടത്തിലാണ്. എന്നാൽ ഇതിൽ തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് മാട്രിമോണി കേന്ദ്രത്തിന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |