
ബ്രസൽസ്: യൂറോപ്പിലുടനീളം കടുത്ത ഉഷ്ണതരംഗമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. റെക്കോർഡ് ചൂടിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയാണ് അവിടത്തെ താമസക്കാർ. ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെല്ലാം കൊടുംചൂടിൽ ജനങ്ങൾ വലയുകയാണ്.
ഈ ചൂടിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ ജലാശയങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ മുങ്ങിമരണങ്ങളും പതിവായി തുടങ്ങിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുപ്രകാരം നാല്പതോളം പേരാണ് വിവിധയിടങ്ങളിൽ മുങ്ങി മരിച്ചതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചില പ്രദേശങ്ങളിൽ റെക്കോർഡ് താപനില രേഖപ്പെടുത്തിയതിനെ തുടർന്ന് സ്കൂളുകളും ഗതാഗത ശൃംഖലകളും തടസപ്പെടുകയും ചെയ്തു. ഈഫൽ ടവർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നത് വരെയുള്ള കടുത്ത തീരുമാനങ്ങളാണ് കൊടുചൂടിൽ യൂറോപ്പ് സ്വീകരിക്കുന്നത്.
യൂറോപ്പ് ആഗോള ശരാശരിയുടെ ഇരട്ടിയിലധികം ചൂടുപിടിക്കുന്നതായാണ് ലോക കാലാവസ്ഥാ സംഘടനയുടെ കണക്ക് സൂചിപ്പിക്കുന്നത്. ഇന്നലെ ഫ്രാൻസിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ തെക്കുപടിഞ്ഞാറാൻ മേഖലകളിൽ 44.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. 2003 ഓഗസ്റ്റിൽ ഉണ്ടായ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ഫ്രാൻസ് കായികമന്ത്രി മെറ്റിയോ ഫ്രാൻസ് പറഞ്ഞു. അന്ന് 16 ദിവസത്തോളം നീണ്ടുനിന്ന ഉഷ്ണതരംഗത്തിൽ 80,000-ത്തോളം മരണങ്ങളാണ് റിപ്പോർട്ട് ചെയതിരുന്നത്.
ഗ്രീക്ക് അക്ഷരത്തിന്റെ ആകൃതിയിലുള്ള ഒമേഗ ബ്ലോക്ക് എന്നറിയപ്പെടുന്ന ഒരു കാലാവസ്ഥാ രീതിയാണ് ഉഷ്ണതരംഗത്തിന് കാരണമാകുന്നത്. ഈ പ്രതിഭാസം ദിവസംതോറും താപനില വർദ്ധിക്കാൻ കാരണമാകും. ഈ കാലാവസഥാ വ്യതിയാനം മൂലം യൂറോപ്പിൽ ഉഷ്ണതരംഗങ്ങളും കൊടുങ്കാറ്റുകളും രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |