
കാൺപൂർ: 18 വർഷക്കാലമായി ഒപ്പമുണ്ടായിരുന്ന ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ. മോഹിത് ദ്വിവേദിയാണ് പിടിയിലായത്. കമ്പ്യൂട്ടർ കോച്ചിംഗ് സെന്റർ ഉടമയായ പ്രകാശ് ചന്ദ്ര ഗുപ്തയെ ബുർഖ ധരിച്ചെത്തിയാണ് മോഹിത് ദ്വിവേദി കൊലപ്പെടുത്തിയത്. അഞ്ചുലക്ഷം വിലമതിയ്ക്കുന്ന സ്വർണമാലയ്ക്ക് വേണ്ടിയായിരുന്നു ക്രൂരകൊലപാതകം.
ഐപിഎൽ ഫൈനൽ മത്സരം നടന്ന ദിവസം രാത്രിയിൽ പ്രകാശ് കോച്ചിംഗ് സെന്ററിൽ തനിച്ചായിരിക്കുമെന്ന് മോഹിതിന് അറിയാമായിരുന്നു. കൊലപാതകത്തിന് ശേഷം എങ്ങനെ രക്ഷപ്പെടാമെന്ന് യൂട്യൂബിൽ നോക്കി ആസൂത്രണം ചെയ്ത പ്രതി മുഖം മൂടുന്ന തരത്തിൽ ബുർഖയും സ്ത്രീകളുടെ ചെരുപ്പും ധരിച്ചാണ് കോച്ചിംഗ് സെന്ററിൽ എത്തിയത്.
മുറിക്കുള്ളിൽ വച്ച് പ്രകാശിന്റെ കഴുത്തിലെ കനത്ത സ്വർണമാലയും ബ്രേസ്‌ലെറ്റും തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ കയ്യാങ്കളിയായി. ഇതിനിടെ മോഹിത് പ്രകാശിനെ ശക്തമായി തള്ളിയിട്ടു. നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശ് ചോര വാർന്ന് മരിക്കുകയുമായിരുന്നു. തുടർന്ന് ആഭരണങ്ങളുമായി പ്രതി കടന്നുകളഞ്ഞു.
അടുത്ത ദിവസം രാവിലെ പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ മോഹിത് പ്രകാശിന്റെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. പൊലീസുകാരുമായി സംസാരിച്ച് അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചു. എന്നാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് ഒരു ബുർഖാധാരിയുടെ നടത്തത്തിൽ അസ്വാഭാവികത തോന്നി.
സ്ത്രീകളുടെ വസ്ത്രമായിരുന്നെങ്കിലും പുരുഷന്മാരുടേതിന് സമാനമായ നടത്തമാണ് പ്രതിയെ കുടുക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ബുർഖാധാരി ഒരു കാറിന് സമീപമെത്തി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെയാണ് മോഹിത് പൊലീസിന്റെ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |