
തിരുവനന്തപുരം: കേന്ദ്ര മെറ്റേർണിറ്റി ഭേദഗതി നിയമ പ്രകാരം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീജീവനക്കാരുടെ വേതനത്തോടു കൂടിയ പ്രസവാവധി 12 ആഴ്ചയിൽ നിന്നു 26 ആഴ്ചയായി ഉയർത്തിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച സബ്മിഷനാണ് മന്ത്രി മറുപടി നൽകിയത്. പത്തോ അതിൽ കൂടുതലോ ജീവനക്കാരുള്ളതോ കഴിഞ്ഞ 12 മാസങ്ങളിലെ ഏതെങ്കിലുമൊരു ദിവസം പത്തോ അതിൽ കൂടുതലോ ജീവനക്കാർ ജോലി ചെയ്തിരുന്നതോ ആയ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. ഒരു സ്ഥാപനത്തിൽ 80 ദിവസമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരമുള്ള ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്.
ഇ.എസ്.ഐ ആക്ട് ബാധകമായ സ്ഥാപനങ്ങളിലെ ജീവനക്കാർ മെറ്റേർണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയിൽ വരുന്നില്ല. ഇ.എസ്.ഐ ആക്ട് നടപ്പിലാക്കുന്നതിനുള്ള ചുമതല എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷനാണ്. മെറ്റേർണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരമുള്ള ഇൻസ്പെക്ടർമാരായി അസി.ലേബർ ഓഫീസർ ഗ്രേഡ്-2 ഉദ്യോഗസ്ഥരെയും
അപ്പീൽ അധികാരികളായി ഡെപ്യൂട്ടി ലേബർ കമ്മിഷണർമാരെയും നിയമിച്ചിട്ടുണ്ട്. മെറ്റേർണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരമുള്ള ആനൂകൂല്യങ്ങൾ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളിൽ അസി.ലേബർ ഓഫീസർമാർ നടപടി സ്വീകരിച്ചുവരുന്നുണ്ട്.
ഇ.എസ്.ഐ ആക്ടിന്റെ പരിധിയിൽ വരാത്ത സ്വകാര്യ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നോക്കുന്ന വനിതാ ജീവനക്കാരിൽ നിന്നു ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിച്ചുവരുന്നതായി റിജിയണൽ ജോയിന്റ് ലേബർ കമ്മിഷണർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |