
തിരുവനന്തപുരം: ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നത് സംബന്ധിച്ച് ജീവനക്കാർക്കായി കെഎസ്ആർടിസി സർക്കുലർ പുറത്തിറക്കി. ബസിന്റെ മുൻവശത്തും വാതിലുകൾക്കുസമീപത്തും പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. സ്ത്രീകൾക്ക് നൽകുന്ന ടിക്കറ്റിൽ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തണം. അധിക ലഗേജുകൾ ഉണ്ടെങ്കിൽ ചാർജ് ഈടാക്കണം. സൗജന്യയാത്ര അനുവദിക്കാത്ത ബസിൽ കയറുന്ന സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി അറിയിക്കണം എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തിൽ കെ എസ് ആർ ടി സിയുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായമോ, സംസ്ഥാനമോ നോക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും യാത്ര സൗജന്യമാണ്. പ്രത്യേക രജിസ്‌ട്രേഷനോ രേഖകളോ ആവശ്യമില്ല. കണ്ടക്ടറിൽ നിന്ന് സീറോ ടിക്കറ്റ് കൈപ്പറ്റണം. ഓരോ യാത്രയുടെയും വിവരം രേഖപ്പെടുത്തി സുതാര്യമായ കണക്കെടുപ്പിനാണിത്. സൗജന്യയാത്രമൂലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത പൂർണമായും സർക്കാർ വഹിക്കും.
അതിനിടെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കുള്ള പണം എങ്ങനെ കോർപ്പറേഷന് ലഭ്യമാകും എന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. ബാങ്കുവഴി പണം നൽകുന്നതിനാണ് മുൻഗണന നൽകുന്നത്. സൗജന്യയാത്രയ്ക്കുള്ള പണം മാസാവസാനം നൽകാമെന്ന് പറഞ്ഞെങ്കിലും കെഎസ്ആർടിസി അത് തള്ളിയിരുന്നു. സർക്കാരിന്റെ ഗ്യാരന്റിയിൽ ബാങ്കുകൾ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ് നൽകും. മാസാവസാനത്തോടെ സർക്കാർ പലിശയും മുതലും ഉൾപ്പെടെ അടച്ചുതീർക്കും. ഇത്തരത്തിലുള്ള സ്ഥിരം സംവിധാനം നടപ്പാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് ബാങ്കുകളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്.
15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് 'പ്രിയദർശിനി' പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്ന് മന്ത്രി സി.പി.ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ കുറച്ചുദൂരം യാത്ര ചെയ്യും.രാവിലെ 9ന് എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |