
തൃശൂർ: വടക്കാഞ്ചേരി ക്ലേലിയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാത്ത സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തിൽ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കണ്ടക്‌ടറോട് കൈകൂപ്പി അപേക്ഷിച്ച വിദ്യാർത്ഥി സയാൻ.
'ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് ഞങ്ങൾ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലെത്തിയത്. 5.05ന് ബസെടുക്കും. രാവിലെയും വൈകിട്ടും സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞ് വരുന്നതാണ്. ആ സമയം വീട്ടിലെത്തണം എന്നൊരു ചിന്ത മാത്രമേ ഞങ്ങൾക്കുള്ലു. അങ്ങനെ ബസിൽ കയറാൻ പോയപ്പോൾ കണ്ടക്‌ടർ തടഞ്ഞു. രണ്ടോ മൂന്നോ പിള്ളേർ മാത്രം കയറിയാൽ മതിയെന്ന് പറഞ്ഞാണ് ഞങ്ങളെ കയറ്റാത്തത്.
നിന്ന് പൊയ്‌ക്കോളാം എന്ന് പറഞ്ഞിട്ടും അയാൾ കേട്ടില്ല. തിരക്കില്ലാത്ത ബസായിരുന്നു. ബസ് ജീവനക്കാരുടെ തൊഴിൽ മുടക്കണം എന്നൊരു ചിന്തയും ഞങ്ങൾക്കില്ല. സ്റ്റുഡൻസ് ടിക്കറ്റ് ആയതിനാൽ സ്വാഭാവികമായും അവർക്ക് ബസിൽ കയറ്റാൻ ബുദ്ധിമുട്ടാണ്. എന്നാൽ, വിദ്യാർത്ഥികളെ വേർതിരിച്ച് കാണാത്ത ബസ് ജീവനക്കാരുമുണ്ട്' - സയാൻ പറഞ്ഞു.
കുന്നംകുളം - വടക്കാഞ്ചേരി റൂട്ടിൽ ഓടുന്ന റിയമോൾ എന്ന ബസിലെ ജീവനക്കാരനിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ദുരനുഭവമുണ്ടായത്. വടക്കാഞ്ചേരി പൊലീസ് സംഭവത്തിൽ കേസെടുക്കാമെന്ന് സ്‌കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. ബസ് ഉടമയെ വിളിച്ച് പൊലീസ് താക്കീതും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |