
ചേർത്തല: തോരാമഴയിൽ ചേർത്തല നഗരം വെള്ളക്കെട്ടിലായി. 500ലധികം വീടുകൾ ദുരിതത്തിലായി. പലയിടത്തും റോഡുകളടക്കം മുങ്ങി. ഇതോടെ, ചക്കരക്കുളം ഗവ.എൽ.പി സ്‌കൂളിലും, എസ്.എൻ.എം ബോയ്സ് സ്‌കൂളിലും ക്യാമ്പുകൾ തുറക്കാൻ തീരുമാനമായി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി എ.എസ് കനാലിലെ നീരൊഴുക്ക് നിലച്ചതും മറ്റു ചെറുതോടുകളുടെ നീരൊഴുക്ക് തടസപ്പെട്ടതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ദേശീയപാതയോരത്തെ വാർഡുകളിലാണ് വെള്ളക്കെട്ട് വലിയ വെല്ലുവിളിയായത്. ജനപ്രതിനിധികളും പ്രദേശവാസികളും പലയിടത്തും പ്രതിഷേധവുമായി രംഗത്തുവന്നു. വെള്ളം ഒഴുക്കിവിടുന്നതിന് പലവിധശ്രമങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല.
വെള്ളമുയർന്നതോടെ ടേയ്‌ലെറ്റ് ഉൾപ്പടെ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായി. ഒന്നു മുതൽ ഏഴുവരെ വാർഡുകൾ ഉൾപെടുന്ന വടക്ക്–കിഴക്കൻ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
ചെയർമാൻ എസ്. സോബിനും ജനപ്രതിനിധികളും പ്രദേശങ്ങൾ സന്ദർശിച്ചു.
അടിയന്തരയോഗം ചേർന്നു
നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പി.പ്രസാദ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നഗരസഭാഹാളിൽ അടിയന്തര യോഗം കൂടി. ചെറുതോടുകളുടെ ശുചീകരണം വീണ്ടു നടത്തി നീരൊഴുക്കു സുഗമമാക്കുന്നതിനും എ.എസ്. കനാലിലെ തടയണ പൊളിച്ചുമാറ്റുകയോ, കൂടുതൽ കുഴലുകൾ സ്ഥാപിച്ച് നീരൊഴുക്ക് കൂട്ടാൻ കരാർകമ്പനിക്ക് യോഗം നിർദ്ദേശം നൽകി. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നഗരത്തിൽ രണ്ടു ക്യാമ്പുകൾ സജ്ജമാക്കും.
ചെയർമാൻ എസ്. സോബിൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, സെക്രട്ടറി ടി.കെ. സുജിത്ത്,റവന്യൂ,ജലസേചന,
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |