
കോതമംഗലം: കോതമംഗലത്ത് ബി.എസ്.എൻ.എൽ ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ നിന്ന് ചെമ്പ് പട്ട കവർന്ന സംഭവത്തിൽ രണ്ട് അന്യസംസ്ഥാനക്കാർ അറസ്റ്റിലായി. അസാം സ്വദേശി പെരുമ്പാവൂരിൽ വാടകയ്ക്ക് താമസിക്കുന്ന ചിരാങ്ങ് ബിജനി ബോക്തോ റോയി (27), തിരുനെൽവേലി സ്വദേശി ഗവാസ്‌ക്കർ (32) എന്നിവരാണ് അറസ്റ്റിലായത്. ബോക്തോ റോയിയും മറ്റ് രണ്ടുപേരും ചേർന്നാണ് മോഷണം നടത്തിയത്. മോഷണമുതൽ വാങ്ങിയ പെരുമ്പാവൂരിലെ ആക്രിക്കടക്കാരനാണ് ഗവാസ്‌ക്കർ. കഴിഞ്ഞമാസം 13നാണ് സംഭവം. 1,80,400 രൂപ വില വരുന്ന 164 കിലോ ചെമ്പ് പട്ടയാണ് മോഷണം നടത്തിയത്. ബോക്തോ റോയിക്ക് ഒപ്പം മോഷണത്തിൽ പങ്കെടുത്ത രണ്ടുപേരെ കോതമംഗലം പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് ഇൻസ്‌പെക്ടർ പ്രശാന്ത്കുമാർ, എസ്.ഐമാരായ എൽദോ പോൾ, അജികുമാർ, എസ്.സി.പി.ഒമാരായ സുഭാഷ് ചന്ദ്രൻ, ഫൈസൽ, സി.പി.ഒ റിജേഷ് മാത്യു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |