കൊച്ചി: ഏഴ് വർഷം മാത്രം പഴക്കമുള്ള വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് ആർമി ടവർ സ്വയം പൊളിച്ചു നീക്കാൻ നിർമ്മാതാക്കളായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) ഇല്ല. പകരം പൊളിക്കലിന്റെ ആദ്യഘട്ട ചെലവിനായി 2.85 കോടി രൂപ ഹൈക്കോടതി രൂപീകരിച്ച ജില്ലാ കളക്ടറുടെ കമ്മിറ്റിക്ക് കൈമാറി.
11.44 കോടിയാണ് മൊത്തം ചെലവ്. മുംബയിലെ എഡിഫൈസ് കമ്പനിയാണ് യോഗ്യത നേടിയത്.
കമ്പനിയുമായി എ.ഡബ്ല്യു.എച്ച്.ഒ നേരിട്ട് കരാർ ഒപ്പിടാനും ഇല്ലെങ്കിൽ മുഴുവൻ തുകയും ഹൈക്കോടതി നിയമിച്ച കമ്മിറ്റിക്ക് ഒരാഴ്ചയ്ക്കകം കൈമാറാനും ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉത്തരവിട്ടിരുന്നു. എന്നാൽ മുഴുവനും നൽകാതെ എഡിഫൈസ് കമ്പനിയുടെ വ്യവസ്ഥകൾ പ്രകാരമുള്ള ആദ്യഘട്ടം തുക മാത്രമാണ് കൈമാറിയത്. കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാകാനുളള തന്ത്രം മാത്രമാണിതെന്നാണ് സൂചന. ഇത് കമ്മിറ്റി അംഗീകരിക്കാൻ സാദ്ധ്യതയില്ല. മുഴുവൻ തുകയും അടയ്ക്കണമെന്ന് വീണ്ടും അന്ത്യശാസനം നൽകിയേക്കും.
കമ്മിറ്റി ഉൾപ്പെടാത്ത ഒരു കരാറിനും നിയമസാധുതയില്ലെന്നും എ.ഡബ്ല്യു.എച്ച്.ഒ നേരിട്ട് പൊളിക്കൽ ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഏതാനും ഫ്ളാറ്റുടമകൾ കളക്ടർക്ക് പരാതി നൽകിയിരുന്നു. സമാന ആവശ്യവുമായി ഫ്ളാറ്റുടമയായ സിബി ജോർജ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
250 കോടിയാണ് പുനർനിർമ്മാണ ചെലവ്. ഇത് വഹിക്കേണ്ടത് എ.ഡബ്ല്യു.എച്ച്.ഒയാണ്. ജില്ലാ കളക്ടർ ആവശ്യപ്പെടുന്നതനുസരിച്ചുള്ള തുകകൾ കമ്മിറ്റിയുടെ പ്രത്യേക അക്കൗണ്ടിലേക്ക് നൽകണം. വൻ അഴിമതി കാരണമാണ് 29 നിലയുള്ള രണ്ടു ടവറുകൾ നിർമ്മിച്ച് ആറാം വർഷം പൊളിക്കേണ്ടിവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |