
ഇന്നലെ അടിയന്തര യോഗം ചേർന്നു, നടപടി ഉടൻ
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ആചാരവെടി മുടങ്ങിയതിന് കാരണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനാസ്ഥയെന്ന് വ്യക്തമായി. വെടിമരുന്ന് ഉപയോഗിക്കാനുള്ള എൽ.ഇ.2 ലൈസൻസ് ലഭ്യമാക്കാനുള്ള ദൂരപരിധിക്കനുസരിച്ചുള്ള വെടിപ്പുര നിർമ്മാണം ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനായി മീറ്റിംഗുകൾ വിളിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മേയ് 23ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ രേഖാമൂലം നിർദ്ദേശിച്ചിരുന്നു. ഇതിൽ തൃപ്പൂണിത്തുറ ദേവസ്വം അസി.കമ്മിഷണർ നടപടി സ്വീകരിച്ചില്ല.
ഇദ്ദേഹത്തിന്റെ കീഴിലാണ് എറണാകുളം ദേവസ്വം. ദൂരപരിധി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ദേവസ്വം ഓഫീസറോടും നിർദ്ദേശിച്ചിരുന്നു. കേരളകൗമുദി വാർത്തയെ തുടർന്ന് ദേവസ്വം ബോർഡംഗം അഡ്വ.കെ.പി.അജയന്റെ സാന്നിദ്ധ്യത്തിൽ എറണാകുളം ക്ഷേത്രത്തിൽ യോഗം ചേർന്നു. എൽ.ഇ. 2 ലൈസൻസ് ലഭിക്കാൻവേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളാനാണ് തീരുമാനം.
ഹൈന്ദവ ആചാര ധ്വംസനം നടത്തുന്ന ദേവസ്വം
ബോർഡുകൾ പിരിച്ചുവിടണം: ബി.ഡി.ജെ.എസ്
ക്ഷേത്രാചാര ചടങ്ങുകൾ നിലനിറുത്തി ക്ഷേത്രസംരക്ഷണം നടത്തേണ്ട ദേവസ്വം ബോർഡുകൾ ഇക്കാര്യത്തിൽ പരാജയപ്പെട്ടതിനാൽ പിരിച്ചുവിടണമെന്ന് ഭാരത ധർമ്മജനസേന സിറ്റി ഇൻചാർജും സംസ്ഥാന കമ്മിറ്റിഅംഗവുമായ അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു. ശിവക്ഷേത്രത്തിലെ ആചാരവെടി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദേവസ്വം പ്രതിഷേധമാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങൾ സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള സ്ഥാപനങ്ങൾ മാത്രമായാണ് ബോർഡുകൾ കാണുന്നത്. ഈശ്വരവിശ്വാസികളല്ലാത്ത ഇടതുപക്ഷ പ്രതിനിധികളാണ് കൊച്ചിൻദേവസ്വം ബോർഡ് ഭരിക്കുന്നത്. ഇവിടുത്തെ ഇടതുപക്ഷ യൂണിയനുകളുടെ തേർവാഴ്ചയാണ് മറ്റൊരു ദുരന്തമെന്നും ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. പീതാംബരൻ, മണ്ഡലം പ്രസിഡന്റ് ഗിരീഷ് തമ്പി, മണ്ഡലം ജനറൽ സെക്രട്ടറി കെ.ജി.ബിജു, ജില്ലാ സെക്രട്ടറി ബീനാനന്ദകുമാർ, ഷാജി ഇരുമ്പനം, അർജുൻ ഗോപിനാഥ്, നാരായണൻ പടമുകൾ, പ്രസാദ് ഉദയംപേരൂർ, മനോജ് മാടവന, മേദിനി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |