കോഴിക്കോട്: ട്രോളിംഗ് നിരോധനത്തെ തുടർന്ന് മീൻവില കൂടി. മത്തി, അയല, കോര എന്നിവയ്ക്ക് ഉൾപ്പെടെയാണ് വിലക്കയറ്റം. എന്നാൽ മുൻപത്തേതു പോലുള്ള വില വർദ്ധനവില്ലെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. ട്രോളിംഗിന് തൊട്ടു മുൻപേ തന്നെ വില കൂടിത്തുടങ്ങിയിരുന്നു. ട്രോളിംഗ് ആരംഭിച്ചതോടെ കുത്തനെ കൂടിയെങ്കിലും ഇപ്പോൾ കുറഞ്ഞു തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽ നിന്ന് മീൻ എത്തുന്നുണ്ട്. ദിനംപ്രതി ആറ് ലോഡ് മത്സ്യമാണ് കോഴിക്കോട്ടെത്തുന്നത്. സംസ്ഥാനത്ത് 60 ലോഡ് മത്സ്യമെത്തുന്നുണ്ട്. തിലോപ്പിയ, രോഹു, കട് ല തുടങ്ങിയ വളർത്തു മത്സ്യങ്ങളും വിപണിയിലെത്താൻ തുടങ്ങിയതോടെ ഇനി വില കുറഞ്ഞേയ്ക്കും. പരമ്പരാഗത മത്സ്യതൊഴിലാളികൾ പിടിക്കുന്ന മീനും വിപണിയിലെത്തുന്നുണ്ട്. വലിപ്പത്തിന് അനുസരിച്ചാണ് വിലയീടാക്കുന്നത്. വില കൂടിയതിനാൽ പലരും മീൻ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. നിർബന്ധമുള്ളവർ കൂടിയ വില കൊടുത്തും വാങ്ങുന്നു. വിലക്കൂടുതൽ ഹോട്ടലുകളിലെ മത്സ്യവിഭവങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. കറിക്കും വറുത്തതിനും വില വർദ്ധിച്ചിട്ടുണ്ട്.
വില ഇങ്ങനെ (കിലോയ്ക്ക്)
കോര വലുത്....400-480
മത്തി....360-380
അയല....320-340
നത്തോലി....300-350
ചെമ്മീൻ...500-600
ആവോലി....720-750
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |